രേഖകളില്ലാതെ കുടിയേറുന്നവർക്കായി ദേശീയ രജിസ്റ്റർ സൃഷ്ടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രജിസ്റ്റർ ചെയ്യാത്തവർ ക്രിമിനൽ പ്രോസിക്യൂഷൻ നേരിടേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. 14 വയസ്സിന് മുകളിലുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാർ യുഎസ് സർക്കാരിന് വിലാസവും അവരുടെ വിരലടയാളവും നൽകി രജിസ്റ്റർ ചെയ്യണമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) അറിയിച്ചു.
യുഎസ് ഇമിഗ്രേഷൻ സംവിധാനത്തിൽ പരിഷ്കരണം നടത്താനുള്ള വൈറ്റ് ഹൗസിന്റെ ശ്രമത്തിലെ ഏറ്റവും പുതിയ നീക്കമാണിത്. രജിസ്ട്രേഷൻ സംവിധാനം നടപ്പിലാക്കാൻ പ്രയാസകരവും വെല്ലുവിളികൾ നിറഞ്ഞതുമായതിനാൽ തടസ്സങ്ങൾ നേരിടേണ്ടിവരുമെന്നും വിദഗ്ദ്ധർ പറയുന്നു.
വിസയിൽ യുഎസിൽ പ്രവേശിച്ചവരോ ഇതിനകം ഇമിഗ്രേഷൻ നടപടികളിൽ ഏർപ്പെട്ടിരിക്കുന്നവരോ ഉൾപ്പെടെ നിയമപരമായ താമസക്കാരെ ഒഴിവാക്കിയിട്ടുണ്ടെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് അഥവാ യുഎസ്സിഐഎസ് ഒരു പ്രത്യേക മെമ്മോയിൽ പറഞ്ഞു. യുഎസിൽ ഏകദേശം 13 ദശലക്ഷം രേഖകളില്ലാത്ത കുടിയേറ്റക്കാരുണ്ട്. എത്ര പേർ രജിസ്റ്റർ ചെയ്യുമെന്നോ രജിസ്ട്രേഷൻ നിർദ്ദേശം അവരെ ബാധിക്കുമെന്നോ വ്യക്തമല്ല.
യുഎസിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരിൽ ഭൂരിഭാഗവും 15 വർഷമോ അതിൽ കൂടുതലോ ആയി ഇവിടെ താമസിക്കുന്നുണ്ടെന്നും, അവർ ഈ നിയമം പാലിക്കാനുള്ള സാധ്യത കുറവാണെന്നും അമേരിക്കൻ ഇമിഗ്രേഷൻ കൗൺസിലിലെ പോളിസി ഡയറക്ടർ നയന ഗുപ്ത ബിബിസിയോട് പറഞ്ഞു.



