ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ എല്ലാ ഇസ്രായേലി തടവുകാരെയും മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. ഇസ്രയേലിലുള്ള പലസ്തീന്‍ തടവുകാരെ വിട്ടുകിട്ടാനും ഗാസയെ പുനനിര്‍മിക്കാനും ഇസ്രയേല്‍ ബന്ദികളെ വിട്ടയക്കാന്‍ തയ്യാറാണെന്നാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്. ഇടക്കാല വെടിനിർത്തലിനുള്ള ഇസ്രായേലിന്റെ നിർദ്ദേശം  നിരസിച്ചു കൊണ്ടാണ് ഗാസയിലെ ഹമാസ് നേതാവ് ഖലീൽ അൽ-ഹയ്യയുടെ പ്രഖ്യാപനം. ടെലിവിഷനിൽ സംപ്രേഷണം ചെയ്ത പ്രസംഗത്തിൽ ഇസ്രായേലി നിർദ്ദേശം ഹയ്യ നിരസിച്ചു.

നെതന്യാഹുവും അദ്ദേഹത്തിന്റെ സര്‍ക്കാരും അവരുടെ രാഷ്ട്രീയ അജണ്ടയുടെ മറയായി ഭാഗികമായ കരാറുകളെ കാണുന്നു. എല്ലാ ഇസ്രയേലി ബന്ദികളുടെയും ജീവന് വിലയിട്ടിട്ടാണെങ്കിലും ഉന്മൂലനത്തിന്റെയും പട്ടിണിയുടെയും യുദ്ധം തുടരുന്നതിനെ അടിസ്ഥാനമാക്കിയുള്ള രാഷ്ടീയ അജണ്ടയാണ് അവരുടേത്. ഞങ്ങള്‍ ഈ നയം പാസാക്കുന്നതിന്റെ ഭാഗമാകില്ല’, ഹയ്യ പറഞ്ഞു.

എന്നാല്‍ ഹമാസിനെതിരൈ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജെയിംസ് ഹെവിറ്റ് രംഗത്തെത്തി. ഹമാസിന്റെ പരാമര്‍ശം അവര്‍ക്ക് സമാധാനത്തിനല്ല, മറിച്ച്‌ അക്രമത്തിനാണ് താല്‍പര്യമെന്ന് തെളിയിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.