കുടിയേറ്റക്കാരെ സ്വന്തം രാജ്യങ്ങള്‍ ഒഴികെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗത്തില്‍ നാടുകടത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ വിലക്കി മസാച്ചുസെറ്റ്‌സ് ജില്ലാ ജഡ്ജി ബ്രയാന്‍ മര്‍ഫി. കുടിയേറ്റക്കാര്‍ പരിചയമില്ലാത്ത രാജ്യത്ത് പീഡിപ്പിക്കപ്പെടാനോ കൊല്ലപ്പെടാനോ ഉള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് നടപടി. 

ജനുവരി 20 ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റപ്പോള്‍ ആരംഭിച്ച കുടിയേറ്റ നിയന്ത്രണ നടപടികള്‍ക്ക് വലിയ തിരിച്ചടിയാണ് ജില്ലാ ജഡ്ജി ബ്രയാന്‍ മര്‍ഫിയുടെ പ്രാഥമിക ഉത്തരവ്.

കഴിഞ്ഞ മാസം ബോസ്റ്റണിലെ ഒരു ജഡ്ജി നാടുകടത്തല്‍ വേഗത്തിലാക്കുന്നതില്‍ നിന്ന് ഭരണകൂടത്തെ താല്‍ക്കാലികമായി തടഞ്ഞിരുന്നു. വെള്ളിയാഴ്ച പുറപ്പെടുവിച്ച പ്രാഥമിക ഉത്തരവ്, കേസ് പരിഹരിക്കുന്നതുവരെ നിലനില്‍ക്കും. ട്രംപ് ഭരണകൂടം മര്‍ഫിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ പദ്ധതിയിടുന്നതായി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ച ജഡ്ജിയാണ് മര്‍ഫി.