ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കൊച്ചിയില്‍ നടി ലൈംഗിക ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകൻ വി.എസ് ചന്ദ്രശേഖരൻ പാർട്ടി ചുമതലകള്‍ രാജിവെച്ചു.

ആരോപണങ്ങള്‍ ഉയർന്ന സാഹചര്യത്തില്‍ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു. കെ.പി.സി.സി നിയമ സഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറി.

നടി ഉന്നയിച്ച ആരോപണം കളവാണെന്നാണ് ഇന്നലെ അദ്ദേഹം പ്രതികരിച്ചത്. താരത്തിനൊപ്പം ഒരിക്കല്‍ പോലും ഒന്നിച്ച്‌ കാറില്‍ യാത്ര ചെയ്തിട്ടില്ലെന്നും തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.