ദക്ഷിണാഫ്രിക്കയിലെ ഉപേക്ഷിക്കപ്പെട്ട ഒരു സ്വർണ ഖനിയിൽ അനധികൃതമായി ഖനനം ചെയ്ത 100ഓളം പേർ മരിച്ചതായി റിപ്പോർട്ട്. 500ഓളം പേർ ഖനിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് പുറത്തു വരുന്ന വിവരം. അതേസമയം മാസങ്ങളോളം മണ്ണിനടിയിൽ കുടുങ്ങിയ ഇവർ പട്ടിണി മൂലമോ നിർജ്ജലീകരണം മൂലമോ ആകാം മരിച്ചതെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. 

വെള്ളിയാഴ്ച രക്ഷപ്പെടുത്തിയ ചില ഖനിത്തൊഴിലാളികളുടെ പക്കൽ നിന്ന് ലഭിച്ച ഒരു മൊബൈൽ ഫോണിൽ നിരവധി മൃതദേഹങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞതായി കാണിക്കുന്ന രണ്ട് വീഡിയോകൾ ഉണ്ടായിരുന്നുവെന്ന് ആക്ഷൻ ​ഗ്രൂപ്പിലെ മൈനിംഗ് അഫക്ടഡ് കമ്മ്യൂണിറ്റീസ് യുണൈറ്റഡിൻ്റെ വക്താവ് സബെലോ എംഗുനി പറഞ്ഞു. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായി ഖനിയിൽ നിന്ന് 18 മൃതദേഹങ്ങൾ പുറത്തെടുത്തിരുന്നു. 26 പേരെ രക്ഷിക്കുകയും ചെയ്തു. തിങ്കളാഴ്ച വീണ്ടും രക്ഷാപ്രവർത്തനം ആരംഭിച്ചതിന് ശേഷം എത്ര മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും എത്ര പേരെ രക്ഷിച്ച് പുറത്തെത്തിച്ചുവെന്നും സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് ആണ് പോലീസ് വ്യക്തമാക്കുന്നത്.