നടന്‍ അന്‍സിബ ഹസന്‍ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പൊലീസിന് മൊഴി നല്‍കി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൊടപ്പനക്കുന്ന് രാജീവിന്റെ മകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകനെ മതം മാറാന്‍ അന്‍സിബ പ്രേരിപ്പിച്ചതായി ടിനി ടോം പറഞ്ഞുനടന്നെന്നായിരുന്നു അന്‍സിബയുടെ പരാതി. അന്‍സിബ ടിനി ടോമിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കടവന്ത്ര പൊലീസിന്റെ അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് കൊടപ്പനക്കുന്ന് രാജീവിന്റെ മകന്റെ മൊഴിയുമെടുത്തത്.

അന്‍സിബയുടെ ഭാഗത്ത് നിന്ന് അത്തരമൊരു ശ്രമവും ഉണ്ടായിട്ടില്ലെന്നാണ് കൊടപ്പനക്കുന്ന് രാജീവിന്റെ മകന്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അമ്മയുടെ കുടുംബ സമ്മേളനത്തില്‍ വച്ച് ടിനി ടോം തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും മോശം പദങ്ങള്‍ ഉപയോഗിച്ചുവെന്നുമാണ് അന്‍സിബ തന്റെ പരാതിയില്‍ പറഞ്ഞിരുന്നത്.

അന്‍സിബയുടെ പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് കഴിഞ്ഞ ദിവസം നടി നീന കുറുപ്പിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെക്കുറിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നു എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറിപ്പ് അടക്കം അതിന് സാക്ഷിയാണെന്നുമായിരുന്നു അന്‍സിബ പറഞ്ഞിരുന്നത്. അതേസമയം താരസംഘടനയിലെ തര്‍ക്കങ്ങള്‍ക്കിടെ ജനറല്‍ ബോഡിയ്ക്ക് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കുമ്പോഴും
വാര്‍ഷിക റിപ്പോര്‍ട്ട് പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. ട്രഷറര്‍ ഉണ്ണി ശിവപാലിനെ സ്ഥാനത്തു നിന്ന് മാറ്റിയത് പ്രതിസന്ധിയായി എന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.