ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍. യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്നാണ് പത്മകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിന് ചരട് വലിച്ചത് പാര്‍ട്ടിയിയിലും അന്നത്തെ ഭരണ നേതൃത്വത്തിലും സ്വാധീനമുണ്ടായിരുന്ന ഒരു ഉന്നതനാണെന്നുമാണ് വെളിപ്പെടുത്തല്‍. സിപിഐഎം നടപടി എടുക്കുമെന്ന സൂചനകള്‍ക്കിടെ ആത്മകഥ എഴുതാന്‍ പത്മകുമാര്‍ തയ്യാറെടുക്കുന്നതായും വിവരമുണ്ട്.

അടുത്ത സുഹൃത്തുക്കളോടാണ് പത്മകുമാര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രദേശിച്ച ദിവസം ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താന്‍ തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ എത്തിയപ്പോള്‍ ഉന്നത വ്യക്തിയെ കാണാന്‍ അനുമതി നല്‍കിയില്ല. യുവതികള്‍ സന്നിധാനത്ത് എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞതെന്നുമാണ് പത്മകുമാറിന്റെ വിശദീകരണം.

പത്മകുമാര്‍ എഴുതുന്ന ആത്മകഥയില്‍ യുവതിപ്രവേശന കാലത്തെ സംഭവങ്ങളും സ്വര്‍ണ കൊള്ള കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ദേവസ്വം രേഖകളില്‍ ചെമ്പ് എന്ന് എഴുതിയത് മറ്റാരോ ആണെന്നാണ് അദ്ദേഹത്തിന്റെ വാദം. തന്നെ ഒപ്പിടാന്‍ നിര്‍ബന്ധിച്ചെന്നും സുഹൃത്തുക്കളോട് പത്മകുമാര്‍ വെളിപ്പെടുത്തി. ഞെട്ടിക്കുന്ന മറ്റ് വെളിപ്പെടുത്തലുകളും ആത്മകഥയില്‍ ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ആത്മകഥയില്‍ പലതും തുറന്നെഴുതുമെന്നാണ് പത്മകുമാര്‍ സുഹൃത്തുക്കളോട് വ്യക്തമാക്കിയിരിക്കുന്നത്.