ഇസ്ലാമാബാദ്: യുദ്ധവെറിയനായ പാക് സൈനിക മേധാവി അസീം മുനീറിനെ സ്ഥാനത്ത് നിന്ന് നീക്കാൻ തിരക്കിട്ട നീക്കങ്ങൾ. പാക് സൈനിക മേധാവി രാജ്യസുരക്ഷയെ വ്യക്തി താത്പര്യങ്ങൾക്കായി ബലി കഴിച്ചു എന്നാണ് പാകിസ്ഥാൻ സർക്കാരിന്റെ വിലയിരുത്തൽ. ഇന്ത്യ പാകിസ്ഥാനിൽ തിരിച്ചടിക്കുന്നതിനിടെ പാക് സൈന്യത്തിനുള്ളിൽ അട്ടിമറി നീക്കം നടക്കുന്നതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 

നേരത്തെ അസിം മുനീർ നടത്തിയ വർഗീയ പരാമർശങ്ങളും പഹൽഗാം ഭീകരാക്രമണവും തമ്മിൽ ബന്ധമുണ്ടെന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്ഥാന്റെ കഴുത്തിലെ സിരയാണ് കശ്മീർ എന്ന പാക് സൈനിക മേധാവിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പാക് സൈനിക മേധാവിയുടെ പ്രസ്താവന തള്ളിയ ഇന്ത്യ, നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശം ഒഴിയുക എന്നതാണ് കശ്മീരുമായുള്ള പാകിസ്ഥാന്റെ ഏക ബന്ധമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി.

വിദേശത്ത് താമസിക്കുന്ന പാകിസ്ഥാനികളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ വിവാദ പ്രസ്താവന നടത്തിയത്- “കശ്മീരിനെ സംബന്ധിച്ച് പാകിസ്ഥാന്റെ നിലപാട് വ്യക്തമാണ്. കശ്മീർ പാകിസ്ഥാന്റെ കണ്ഠ നാഡിയായിരുന്നു. ഇനിയും അത് അങ്ങനെ തന്നെയായിരിക്കും. ഒരിക്കലും ഞങ്ങൾ അത് മറക്കില്ല. കാശ്മീരി സഹോദരന്മാരുടെ വീരോചിതമായ പോരാട്ടത്തിൽ അവരെ ഉപേക്ഷിക്കില്ല. പാക് പ്രവാസികൾ രാജ്യത്തിന്റെ അംബാസഡർമാരാണ് അവർ ഉന്നത പ്രത്യയശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമാണെന്നത് മറക്കരുത്”