ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: ഇന്ത്യയെ തള്ളുകയും പാകിസ്താനുമായി കൂടുതല്‍ അടുക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ സമീപനം രാജ്യാന്തര വേദികളില്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. പതിറ്റാണ്ടുകളായി രൂപീകരിച്ച ഇന്ത്യ യുഎസ് ബന്ധത്തില്‍ വലിയ വിള്ളല്‍ വരികയും യുഎസ് വീണ്ടും പാകിസ്താനുമായി അടുപ്പം പുനസ്ഥാപിക്കുകയും ചെയ്തതോടെ ഏഷ്യയിലെ രാഷ്ട്രീയ ഭൂമികയില്‍ തന്നെ മാറ്റം വരികയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ദശാബ്ദങ്ങളായി തുടരുന്ന യു.എസ്-ഇന്ത്യ സഹകരണം ദുര്‍ബലപ്പെടുത്തിക്കൊണ്ട്, ട്രംപിന്റെ നയങ്ങള്‍ വ്യക്തിപരമായ താത്പര്യങ്ങള്‍, വ്യാപാര തര്‍ക്കങ്ങള്‍, താല്‍ക്കാലിക തന്ത്രപരമായ ആവശ്യങ്ങള്‍ എന്നിവയാല്‍ സ്വാധീനിക്കപ്പെട്ടതായാണ് യുഎസ് നയതന്ത്ര വിദഗ്ധര്‍ പോലും വിലയിരുത്തുന്നത്. ഇത് ഭാവി ലക്ഷ്യം വച്ചുള്ള ഒരു സഹകരണം അല്ലെന്നും വെറും താല്‍ക്കാലിക നേട്ടം മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു സഹകരണം മാത്രമാണെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
ട്രംപ് ഭരണകൂടം പാകിസ്താനോട് അടുക്കാന്‍ കാരണം
ഈ നയപരമായ മാറ്റത്തിന് പിന്നില്‍ പല ഘടകങ്ങളുണ്ട്. ഒന്നാമതായി, 2025-ലെ ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ മധ്യസ്ഥത വഹിക്കാനുള്ള ട്രംപിന്റെ അവകാശവാദത്തെ ഇന്ത്യ തള്ളിക്കളഞ്ഞതിലുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ അതൃപ്തിയാണ് ഒരു പ്രധാന കാരണം. ഈ സംഭവത്തിന് പിന്നാലെയാണ് ഇന്ത്യയുടെ കയറ്റുമതിക്ക് 50% വരെ ഉയര്‍ന്ന താരിഫ് ട്രംപ് ഭരണകൂടം ചുമത്തിയത്. ഇത് ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ അതൃപ്തിയുടെ പ്രതിഫലനമായാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. ഇന്ത്യയാകട്ടെ ഈ ഭീഷണിക്കു മുന്നില്‍ മുട്ടു മടക്കിയില്ലെന്ന് മാത്രമല്ല, റഷ്യയുമായും ചൈനയുമായുമുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു.
രണ്ടാമതായി, ട്രംപ് കുടുംബവുമായി ബന്ധപ്പെട്ട ബിസിനസ്സ്, സാമ്പത്തിക ഇടപാടുകളില്‍ പാകിസ്താന്‍ താല്‍പ്പര്യം കാണിച്ചത് അദ്ദേഹത്തെ പാകിസ്താനിലേക്ക് അടുപ്പിച്ചു. ഇതിനു പുറമേ പാകിസ്താനിലെ വിലയേറിയ ധാതുക്കളുടെ (Critical Minerals) നിക്ഷേപം നേടിയെടുക്കുന്നതിനും, ചൈനയുടെ സ്വാധീനം കുറയ്ക്കുന്നതിനുള്ള തന്ത്രപരമായ നീക്കമായും ഈ ബന്ധം ഉപയോഗപ്പെടുത്തി. ഇസ്രായേല്‍-ഗാസ സമാധാന പദ്ധതിക്ക് പാകിസ്താന്‍ പിന്തുണ നല്‍കുന്നത് പോലെയുള്ള, ട്രംപിന്റെ വിദേശനയ മുന്‍ഗണനകളില്‍ ഒരു പങ്കാളിയെ കണ്ടെത്താനും പാകിസ്താനുമായുള്ള അടുപ്പം വഴി കഴിഞ്ഞു എന്നാണ് ട്രംപ് വിശ്വസിക്കുന്നത്.
ഇന്ത്യക്ക് അപകടകരമാകുന്നതെങ്ങനെ?
യു.എസ്-പാക് ബന്ധത്തിലെ ഈ പുനഃക്രമീകരണം ഇന്ത്യക്ക് പല നിലകളില്‍ അപകടകരമാണ്. ഏറ്റവും പ്രധാനം, ഇന്ത്യയെയും പാകിസ്താനെയും ഒരേ തലത്തില്‍ കാണുന്ന ഒരു സമീപനം (Equating India and Pakistan) അമേരിക്ക സ്വീകരിക്കുന്നു എന്നതാണ്. ഇത് പതിറ്റാണ്ടുകളായി ഇന്ത്യക്ക് ലഭിച്ച നയതന്ത്രപരമായ മുന്‍ഗണനയെ ഇല്ലാതാക്കും. കൂടാതെ, പാകിസ്താന് യു.എസില്‍ നിന്ന് സൈനിക സഹായങ്ങളോ, അത്യാധുനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കോ (ഉദാഹരണത്തിന് എ16 വിമാനങ്ങളുടെ) കൂടുതല്‍ പിന്തുണ ലഭിക്കുന്നത് ഇന്ത്യയുടെ സുരക്ഷാ കാര്യങ്ങളില്‍ വെല്ലുവിളിയുയര്‍ത്തും.
അത്യാധുനിക മീഡിയം റേഞ്ച് എയര്‍ ടു എയര്‍ മീസൈല്‍ (അമ്രാം) എഐഎം 120 പാകിസ്താന് നല്‍കാനുള്ള യുഎസിന്റെ നീക്കം മേഖലയിലെ സമാധാനത്തിന് തന്നെ ഭീഷണിയാകും. ബാലാകോട്ട് തിരിച്ചടിക്ക് ഉപയോഗിച്ച മിസൈല്‍ സംവിധാനമാണിത്. ഇന്ത്യയുടെ പ്രധാന എതിരാളിയായ ചൈനയെ നേരിടാനുള്ള ക്വാഡ് (Quad) പോലുള്ള കൂട്ടായ്മകളില്‍ യു.എസ്-ഇന്ത്യ സഹകരണം ദുര്‍ബലമാകാനും, ഇന്ത്യയുടെ റഷ്യയുമായുള്ള എണ്ണ-പ്രതിരോധ ഇടപാടുകള്‍ക്ക് മേലുള്ള യു.എസ് സമ്മര്‍ദ്ദം വര്‍ധിക്കാനും ഈ അടുപ്പം കാരണമാകും.
വ്യാപാരരംഗത്തെ വെല്ലുവിളികള്‍
ട്രംപ് ഭരണകൂടം ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ നികുതി ഏര്‍പ്പെടുത്തിയപ്പോള്‍, പാകിസ്താന് താരതമ്യേന കുറഞ്ഞ നിരക്കായ 19% മാത്രമാണ് ചുമത്തിയത്. ഇന്ത്യയുടെ വ്യാപാരക്കമ്മി, റഷ്യന്‍ എണ്ണ ഇറക്കുമതി തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ നികുതി വര്‍ധനവ് നടപ്പാക്കിയത്. ഇത് യു.എസ്-ഇന്ത്യ വ്യാപാര-വാണിജ്യ ബന്ധങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു എന്ന് മാത്രമല്ല, ഭാവിയില്‍ ഉഭയകക്ഷി വ്യാപാര കരാറുകള്‍ക്ക് വിലപേശാനുള്ള ഇന്ത്യയുടെ ശേഷിയെയും ബാധിച്ചു. ഈ വ്യാപാരപരമായ നടപടികള്‍, സാമ്പത്തികമായി ഇന്ത്യക്ക് ഒരു വലിയ തിരിച്ചടിയായി.
തന്ത്രപരമായ താത്പര്യങ്ങളുടെ ഏറ്റുമുട്ടല്‍
ട്രംപിന്റെ പാകിസ്താന്‍ നയത്തിന് പിന്നില്‍ തന്ത്രപരമായ ഒരു ലക്ഷ്യവും ഉണ്ടായിരുന്നു. പാകിസ്താന്‍ ചൈനയുമായി കൂടുതല്‍ അടുക്കുന്നത് തടയുക, ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന അറേബ്യന്‍ കടലിലെ പാസ്നി തുറമുഖത്ത് (Pansi Port) അമേരിക്കക്ക് ഒരു തന്ത്രപരമായ സാന്നിധ്യം ഉറപ്പിക്കുക, അഫ്ഗാന്‍ താലിബാനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പാകിസ്താന്റെ സഹകരണം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ പ്രധാനം.
എന്നാല്‍ ഇന്ത്യയെപ്പോലെ ഒരു വലിയ ജനാധിപത്യ രാജ്യത്തെയും, ചൈനക്കെതിരായ തന്ത്രപരമായ പങ്കാളിയെയും വ്യക്തിപരമായ കണക്കുകൂട്ടലുകള്‍ക്കും താല്‍ക്കാലിക ലാഭങ്ങള്‍ക്കും വേണ്ടി തള്ളിക്കളയുന്നത് അമേരിക്കയുടെ ദീര്‍ഘകാല താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് പല നയതന്ത്ര വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്.
യുഎസ്-പാക് ബന്ധത്തിന്റെ ഭാവിയും ഇന്ത്യയും
ചരിത്രപരമായി, യു.എസ്-പാക് ബന്ധം ഒരു ‘റോളര്‍ കോസ്റ്റര്‍’ പോലെയാണ്. യുദ്ധമുഖത്തെ സഖ്യം, പിന്നീട് അകല്‍ച്ച, വീണ്ടും സഹകരണം എന്നിങ്ങനെയാണ് ഈ ബന്ധത്തിന്റെ ഗതി. ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ പാകിസ്താന്റെ സഹായം ഉറപ്പാക്കുക, അല്ലെങ്കില്‍ ഒരു പ്രാദേശിക പ്രതിസന്ധിക്ക് പരിഹാരം കാണുക തുടങ്ങിയ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി യു.എസ് പലപ്പോഴും പാകിസ്താനുമായി സഹകരിച്ചിട്ടുണ്ട്.
എന്നാല്‍, പാകിസ്താന്‍ ഭീകരസംഘടനകള്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഒരുക്കുന്നതിലുള്ള യുഎസിന്റെ അതൃപ്തിയും, ചൈനയുമായുള്ള പാകിസ്താന്റെ അടുത്ത ബന്ധവും ഈ ബന്ധത്തിന്റെ സ്ഥായിയായ നിലനില്‍പ്പിന് ഒരു വെല്ലുവിളിയാണ്. യു.എസിന്റെ താല്‍പ്പര്യങ്ങള്‍ മാറുമ്പോള്‍ ഈ ബന്ധം വീണ്ടും തകരാന്‍ സാധ്യതയുണ്ട് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ചുരുക്കത്തില്‍, ട്രംപിന്റെ പാകിസ്താന്‍ സമീപനം പ്രധാനമായും താല്‍ക്കാലികമായതും, വ്യക്തിപരമായ നേട്ടങ്ങളില്‍ അധിഷ്ഠിതമായതുമാണ് എന്ന് വിലയിരുത്തപ്പെടുന്നു. പാകിസ്താന്‍ നല്‍കുന്ന ധാതുക്കളുടെ ലഭ്യത, ചൈനയെ തടയാനുള്ള താല്‍ക്കാലിക തന്ത്രപരമായ അവസരം, ഗാസ സമാധാന പദ്ധതിയിലെ പിന്തുണ തുടങ്ങിയവയാണ് ഈ അടുപ്പത്തിന് കാരണം. എന്നാല്‍, യു.എസ്-പാക് ബന്ധം സ്ഥിരമായി നിലനില്‍ക്കുന്ന ഒരു തന്ത്രപരമായ പങ്കാളിത്തമായി മാറാനുള്ള സാധ്യത കുറവാണ്.
കാരണം, പാകിസ്താനോടുള്ള യു.എസിന്റെ വിശ്വാസക്കുറവ്, ചൈനയോടുള്ള പാക് ആശ്രിതത്വം, പാകിസ്താന്റെ ആഭ്യന്തര സാമ്പത്തിക പ്രതിസന്ധികള്‍ തുടങ്ങിയവയെല്ലാം ഈ ബന്ധത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യക്ക് ഈ സാഹചര്യം ഒരു മുന്നറിയിപ്പാണ്; വിദേശബന്ധങ്ങളില്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും, ബഹുമുഖ ബന്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് ഇന്ത്യയെ പ്രേരിപ്പിക്കും. ഇത്തരത്തിലുള്ള നയതന്ത്രങ്ങളാകും വരും നാളുകളില്‍ ഇന്ത്യ സ്വീകരിക്കുകയെന്ന് ഉറപ്പിക്കാം.