ന്യൂഡൽഹി: പൊളിറ്റിക്കൽ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാകിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ ഇടപെടൽ നടത്തിയതിനെചൊല്ലി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ പി.കെ. മിശ്ര, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിമർശനം. ഇത്തരം പ്രവൃത്തികളിലൂടെ ഒരു മുഖ്യമന്ത്രിക്ക് ജനാധിപത്യം തകർക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.

ഇത് സംസ്ഥാനത്തിനും കേന്ദ്രത്തിനും ഇടയിലുള്ള ഒരു തർക്കമല്ല. ഒരു സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിക്ക് ഒരു അന്വേഷണത്തിനിടയിലൂടെ കടന്നെത്തി ജനാധിപത്യത്തെ അപകടത്തിലാക്കാനും കഴിയില്ല. എന്നിട്ട് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തർക്കമാക്കി മാറ്റരുത്. മുഖ്യമന്ത്രിയായ ഒരാൾ മുഴുവൻ ജനാധിപത്യത്തെയും അപകടത്തിലാക്കിയ പ്രവൃത്തിയാണിത്’ കോടതി പറഞ്ഞു.

രാജ്യത്തെ പ്രമുഖ നിയമജ്ഞർ പോലും ഇങ്ങനെയൊരു സാഹചര്യം പ്രതീക്ഷിച്ചിരിക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു. മമതാ ബാനർജിയടക്കമുള്ളവർക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആർട്ടിക്കിൾ 32 പ്രകാരം ഇഡി ഉദ്യോഗസ്ഥർ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ.

ഹർജിയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്തുകൊണ്ട് ബംഗാൾ പോലീസ് ഉദ്യോഗസ്ഥനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കോടതി.