ലബനന്‍ വിഷയം

ലബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലെയും സൈനിക നടപടികള്‍ ഉടനടിയും ശാശ്വതമായും അവസാനിപ്പിക്കാന്‍ യു.എസും ഇറാനും സമ്മതിച്ചതായി കരാറിന്റെ ആദ്യ വ്യവസ്ഥയില്‍ പറയുന്നു. കൂടാതെ ലബനന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ഉറപ്പാക്കാന്‍ ഇരുപക്ഷവും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍, നിലവില്‍ ലബനന്റെ അഞ്ചിലൊന്ന് ഭാഗം കൈയടക്കി വെച്ചിരിക്കുന്ന ഇസ്രായേലിനെക്കുറിച്ച് കരാറില്‍ പരാമര്‍ശമില്ല. മാര്‍ച്ച് ആദ്യം മുതല്‍ ഇസ്രായേല്‍ ലബനനില്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ മൂവായിരത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും പത്തുലക്ഷത്തിലധികം പേര്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്.

ഈ കരാര്‍ യു.എസും ഇറാനും തമ്മില്‍ മാത്രമുള്ളതാണ്; യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഇസ്രായേലോ ലബനനിലെ ഹിസ്ബുള്ളയോ ഇതില്‍ ഒപ്പുവെച്ചിട്ടില്ല. അതിനാല്‍ ലബനനില്‍ വെടിനിര്‍ത്തല്‍ എങ്ങനെ നടപ്പാക്കുമെന്നോ, ഹിസ്ബുള്ളയ്ക്കുള്ള ഇറാന്റെ സാമ്പത്തിക സഹായം നിര്‍ത്തലാക്കണമോ എന്നതിനെക്കുറിച്ചോ വ്യക്തതയില്ല. മേഖലയിലെ മറ്റ് സായുധ ഗ്രൂപ്പുകള്‍ക്കുള്ള ഇറാന്റെ പിന്തുണയെക്കുറിച്ചും കരാര്‍ നിശബ്ദത പാലിക്കുന്നു. ലബനന്‍, സിറിയ, ഗാസ തുടങ്ങിയ സുരക്ഷാ മേഖലകളില്‍ ഇസ്രായേല്‍ സൈന്യം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലബനനില്‍ ഇസ്രായേല്‍ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നത് സമാധാന കരാറിന് അത്യാവശ്യമാണെന്ന നിലപാടില്‍ ഇറാനും ഉറച്ചുനില്‍ക്കുകയാണ്.

ഇറാനിലെ ഭരണമാറ്റം

പരസ്പരം പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കുമെന്നും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നും കരാറിന്റെ രണ്ടാം ഖണ്ഡികയില്‍ പറയുന്നു. ഇറാനില്‍ ഭരണമാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങളില്‍ നിന്ന് ട്രംപ് ഭരണകൂടം പിന്മാറിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

സമീപകാലത്തായി ഈ ലക്ഷ്യത്തില്‍ നിന്ന് അകലം പാലിക്കാന്‍ ട്രംപ് ശ്രമിക്കുന്നുണ്ട്. ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിയില്‍, താന്‍ ഒരിക്കലും ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും ടെഹ്റാനില്‍ ആദ്യമായി ആക്രമണം നടത്തിയപ്പോള്‍, ഇറാനിയന്‍ ജനതയോട് ‘നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു’ എന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരുന്നു.

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം

യു.എസ് തങ്ങളുടെ നാവിക ഉപരോധം നീക്കം ചെയ്യാന്‍ ആരംഭിക്കുമെന്നും 30 ദിവസത്തിനകം ഇത് പൂര്‍ണ്ണമായി അവസാനിപ്പിക്കുമെന്നും നാലാം ഖണ്ഡികയില്‍ പറയുന്നു. അന്തിമ കരാര്‍ ഒപ്പിട്ട് 30 ദിവസത്തിനുള്ളില്‍ സൈന്യത്തെ പിന്‍വലിക്കുമെന്നും യു.എസ് സമ്മതിച്ചിട്ടുണ്ട്.

അഞ്ചാം വ്യവസ്ഥ അനുസരിച്ച്, പേര്‍ഷ്യന്‍ ഗള്‍ഫ് മുതല്‍ ഒമാന്‍ കടല്‍ വരെ വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം 60 ദിവസത്തേക്ക് സൗജന്യമായി ഉറപ്പാക്കാന്‍ ഇറാന്‍ പരമാവധി ശ്രമിക്കും. ഹോര്‍മുസ് കടലിടുക്കിന്റെ ഭാവി ഭരണത്തെയും സമുദ്ര സേവനങ്ങളെയും കുറിച്ച് ഇറാന്‍ ഒമാന്‍ സുല്‍ത്താനേറ്റുമായി ചര്‍ച്ച നടത്തും.

അന്താരാഷ്ട്ര സമുദ്രനിയമപ്രകാരം ഹോര്‍മുസ് പോലുള്ള സ്വാഭാവിക കടലിടുക്കുകളിലൂടെയുള്ള യാത്രയ്ക്ക് ടോള്‍ ഈടാക്കാന്‍ അനുവാദമില്ലെങ്കിലും, സേവനങ്ങള്‍ക്കായി ഫീസ് ഈടാക്കാവുന്നതാണ്. യുദ്ധത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് ഹോര്‍മുസ് കടലിടുക്ക് മടങ്ങില്ലെന്നും സേവനങ്ങള്‍ക്കായി ഇറാന്‍ ഫീസ് ഈടാക്കുമെന്നും ഇറാന്റെ ചീഫ് നെഗോഷ്യേറ്റര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ് വ്യക്തമാക്കി.

ഇറാന്റെ യുറേനിയം സംഭരണം

തങ്ങള്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയോ കൈവശപ്പെടുത്തുകയോ ഇല്ലെന്ന് എട്ടാം വ്യവസ്ഥയില്‍ ഇറാന്‍ വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ അതത് സ്ഥലങ്ങളില്‍ വെച്ച് തന്നെ വീര്യം കുറയ്ക്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.

തങ്ങളുടെ ആണവ സമ്പുഷ്ടീകരണ ശേഖരം യു.എസിനോ മറ്റ് വിദേശ രാജ്യങ്ങള്‍ക്കോ കൈമാറില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഇറാന്‍. പുതിയ കരാര്‍ പ്രകാരം യുറേനിയം വിദേശത്തേക്ക് അയക്കുന്നതിന് പകരം, അതിന്റെ വീര്യം കുറച്ച് ആണവോര്‍ജ്ജ ഉല്‍പ്പാദനത്തിന് ആവശ്യമായ അളവിലേക്ക് മാറ്റാനാണ് യു.എസ് അനുമതി നല്‍കിയിരിക്കുന്നത്.

ഇറാനുള്ള യുദ്ധനഷ്ടപരിഹാരം

കരാറില്‍ ‘നഷ്ടപരിഹാരം’ എന്ന വാക്ക് എവിടെയും ഉപയോഗിച്ചിട്ടില്ല. എങ്കിലും, ഇറാന്റെ പുനര്‍നിര്‍മ്മാണത്തിനും സാമ്പത്തിക വികസനത്തിനുമായി പ്രാദേശിക പങ്കാളികളുമായി ചേര്‍ന്ന് 300 ബില്യണ്‍ ഡോളറിന്റെ പദ്ധതി തയ്യാറാക്കാന്‍ യു.എസ് ബാധ്യസ്ഥരാണെന്ന് ആറാം വ്യവസ്ഥയില്‍ പറയുന്നു. ഇതിനാവശ്യമായ എല്ലാ സാമ്പത്തിക ലൈസന്‍സുകളും അനുമതികളും യു.എസ് നല്‍കും. എന്നാല്‍ ഈ തുക ആര് നല്‍കുമെന്നോ എങ്ങനെ ചിലവഴിക്കണമെന്നോ ഉള്ള വിശദാംശങ്ങള്‍ കരാറിലില്ല. അമേരിക്കന്‍ നികുതിപ്പണം ഇതിനായി ഉപയോഗിക്കില്ലെന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇതിനായി പണം കണ്ടെത്തുമെന്നുമാണ് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നത്.

ഉപരോധങ്ങള്‍ നീക്കല്‍

ഇറാനെതിരെയുള്ള എല്ലാത്തരം ഉപരോധങ്ങളും നിശ്ചിത സമയക്രമമനുസരിച്ച് നീക്കം ചെയ്യാന്‍ യു.എസ് ബാധ്യസ്ഥമാണെന്ന് ഏഴാം വ്യവസ്ഥ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് യു.എസിന്റെ ഉപരോധങ്ങള്‍ മാത്രമാണോ അതോ ഐക്യരാഷ്ട്രസഭയുടെ ഉപരോധങ്ങളും ഇതില്‍ പെടുമോ എന്ന് കരാറില്‍ വ്യക്തമാക്കിയിട്ടില്ല. പതിറ്റാണ്ടുകളായി യു.എസ് ഉപരോധം നേരിടുന്ന ഇറാന്‍, വിദേശ ബാങ്കുകളില്‍ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന തങ്ങളുടെ കോടിക്കണക്കിന് ഡോളര്‍ യുദ്ധാനന്തര പുനര്‍നിര്‍മ്മാണത്തിനായി വിട്ടുനല്‍കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.