ഷി​ഗെല്ലയ്ക്കും നിപയ്ക്കും പിന്നാലെ സംസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. സൗദിയിൽ നിന്നാണ് ഇയാൾ കേരളത്തിൽ എത്തിയത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ വർഷം ആദ്യമായാണ് സംസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിക്കുന്നത്.

അതേസമയം, പകർച്ചവ്യാധികൾ വലിയ രീതിയിൽ പിടിമുറുക്കുകയാണ് കേരളത്തിൽ. 19 പേർക്കാണ് ഇന്ന് ഷിഗെല്ല റിപ്പോർട്ട് ചെയ്തത്. 68 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. തിരുവനന്തപുരം 2, കൊല്ലം 1, എറണാകുളം 1 തൃശൂർ 3 മലപ്പുറം 1, കോഴിക്കോട് 9, കണ്ണൂർ 2 എന്നിവടങ്ങളിലാണ് ഇന്ന് ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്.  

കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിൽവിൽ കോഴിക്കോട് (33), വയനാട് (18), തൃശൂർ (9)  ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (14),   തിരുവനന്തപുരം (13),  കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (7) എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. ഈ വർഷം 186 ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.സംസ്ഥാനത്ത് ജൂൺ മാസം മാത്രം 110 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് ഷിഗെല്ലോസിസ് ഉൾപ്പെടെയുള്ള വയറിളക്ക രോഗങ്ങൾ വർദ്ധിച്ച് വരികയും ഏതാനും കുട്ടികളുടെ മരണത്തിനു കാരണമാവുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച പ്രകാരം വയറിളക്ക രോഗങ്ങൾക്കെതിരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇതര വകുപ്പുകളുടെ കൂടി സഹകരണത്തോടെ ശക്തമായ ബോധവത്കരണവും നടപടികളും ആരംഭിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ  2026 ജൂൺ 16 മുതൽ ജൂലൈ 31 വരെ വയറിളക്കരോഗങ്ങൾക്കെതിരെ സംസ്ഥാനത്ത് പ്രത്യേക ക്യാമ്പയിൻ തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.