ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനത്തിലേക്ക് നീങ്ങുന്നതായി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ. നാല് വർഷത്തിലേറെയായി തുടരുന്ന രക്തരൂക്ഷിതമായ പോരാട്ടം അവസാനിപ്പിക്കാനുള്ള നിർണായക നീക്കങ്ങൾ സജീവമായതായും സമാധാന ചർച്ചകൾ സുഗമമാക്കിയതിന് യുഎസിനോട് നന്ദിയുള്ളവരാണെന്നും പുടിൻ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങളോട് അനുകൂലമായാണ് റഷ്യ പ്രതികരിക്കുന്നത്.
യുക്രെയ്നും റഷ്യയും തമ്മിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ നടപ്പിലാക്കണമെന്ന ട്രംപിൻ്റെ നിർദേശം റഷ്യ ഗൗരവമായി പരിഗണിക്കുന്നുണ്ട്. ഇതിനൊപ്പം 1000 യുദ്ധത്തടവുകാരെ ഇരുരാജ്യങ്ങളും പരസ്പരം കൈമാറണമെന്ന നിർദേശവും ട്രംപ് മുന്നോട്ടുവെച്ചിരുന്നു. മേയ് 9 മുതൽ 11 വരെ നീളുന്ന താൽക്കാലിക വെടിനിർത്തലിനാണ് യുഎസ് ആഹ്വാനം ചെയ്തിരിക്കുന്നത്.
സമാധാനത്തിനുള്ള വാതിലുകൾ റഷ്യ തുറന്നിട്ടിരിക്കുകയാണെന്ന് വ്ലാഡിമിർ പുടിൻ വ്യക്തമാക്കി. യുഎസ് പ്രസിഡൻ്റ് മുന്നോട്ടുവെച്ച നിർദേശങ്ങളിൽ യുക്രെയ്ൻ്റെ നിലപാട് എന്താണെന്ന് അറിയാൻ റഷ്യ കാത്തിരിക്കുകയാണ്. നിർഭാഗ്യവശാൽ കീവിൽ നിന്ന് ഇതുവരെ അനുകൂലമായ പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് റഷ്യയ്ക്കും യുക്രെയ്‌നും ഇടയിലുള്ള വിഷയമാണെങ്കിലും ചർച്ചകൾക്കുള്ള സാഹചര്യം ഒരുക്കിയതിൽ യുഎസിൻ്റെ പങ്ക് വലുതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-യുക്രെയ്ൻ സംഘർഷം കഴിഞ്ഞ നാല് വർഷത്തിനിടയിൽ ആഗോള തലത്തിൽ വലിയ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളാണ് സൃഷ്ടിച്ചത്. ട്രംപിൻ്റെ ഇടപെടലോടെ യുദ്ധം ശാശ്വതമായി അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ.



