തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഉൾപ്പാർട്ടി ചർച്ചകളുടെ രീതികളിൽ വലിയ മാറ്റത്തിനൊരുങ്ങി സിപിഎം. സമയപരിധി മുൻകൂട്ടി നിശ്ചയിച്ച് നടത്തുന്ന ചർച്ചകൾ ഇനി പറ്റില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ആവശ്യം ജനറൽ സെക്രട്ടറി എംഎ ബേബി പൂർണ്ണമായും അംഗീകരിച്ചു. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരായി നിശിത വിമർശനം ഉയർന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ ശൈലിയിൽ തന്നെ താഴേത്തട്ടുമുതൽ തെരഞ്ഞെടുപ്പ് അവലോകനത്തിനാണ് പാർട്ടി തീരുമാനം.

തെരഞ്ഞെടുപ്പിൽ തോറ്റത് സർക്കാരും സംഘടനാ നേതൃത്വവും ആണെങ്കിൽ ജയിച്ചത് പാർട്ടിയാണ്. ഇതാണ് കനത്ത തോൽവിക്ക് ശേഷം സിപിഎമ്മിലെ പൊതുവികാരം. അതുകൊണ്ട് തന്നെ ആദ്യമേ സമയം അടിച്ചേൽപ്പിച്ചുള്ള ചർച്ചകൾ ഇനി വേണ്ടെന്ന് തുറന്ന് പറഞ്ഞു സെക്രട്ടേറിയറ്റ് അംഗങ്ങൾ. സംസാരിക്കാൻ നിശ്ചിത സമയവും നാല് മണിക്ക് വാർത്താസമ്മേളനവും മുൻകൂട്ടി തീരുമാനിച്ച സെക്രട്ടേറിയറ്റ് യോഗം പതിമൂന്ന് മണിക്കൂർ വരെ നീണ്ടത് അങ്ങനെയാണ്. ഓരോ അംഗങ്ങളും ആവശ്യത്തിന് സമയമെടുത്ത് പറയാനുള്ളതെല്ലാം പറഞ്ഞു. സമീപകാലത്തൊന്നും ഇല്ലാത്ത വിധം ഉയർന്ന കടുത്ത വിമർശനങ്ങൾ അടക്കം എല്ലാം പിണറായി വിജയനും പാർട്ടി സെക്രട്ടറിയും കേട്ടിരുന്നു.

എംവി ഗോവിന്ദൻ സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന അഭിപ്രായത്തിൽ തുടങ്ങി ശൈലിമാറ്റാൻ പിണറായി തയ്യാറാകണമെന്ന വിമർശനം വരെ അത് നീണ്ടു. പിണറായി വിജയൻ പഴിയത്രയും കേട്ടത് സ്വജനപക്ഷപാത ആരോപണത്തിലാണ്. ചുറ്റും നിൽക്കുന്നവർ ചെയ്യുന്നതെന്തും ന്യായീകരിക്കുന്ന ശൈലി അപകടം ചെയ്തെന്നാണ് വിമർശനം. പാർട്ടി ശക്തി കേന്ദ്രങ്ങളിലെ തോൽവി ഗൗരവമേറിയതാമെന്നും അതിന്‍റെ കാര്യ കാരണങ്ങളും പാർട്ടി വേദികളിലും പുറത്തും ഒരുപോലെ ചർച്ചയാണ്. പാർട്ടി സെക്രട്ടറിയുടെ ഇടപെടലുകളിലും വലിയ തിരുത്തിനാണ് സെക്രട്ടേറിയറ്റ് അടക്കം പാർട്ടി ഘടകങ്ങളിൽ അഭിപ്രായം ഉയരുന്നത്. ചോദ്യങ്ങൾക്ക് ജാഗ്രതയോടെ മറുപടി പറയണമെന്നാണ് പ്രധാന നിർദ്ദേശം.