ഹാൻറ്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ രണ്ട് ഇന്ത്യക്കാർ ഉണ്ടെന്ന് റിപ്പോർട്ടുകൾ.ക്രൂ അംഗങ്ങളുടെ ആരോഗ്യഅവസ്ഥ കപ്പൽ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഡച്ച് ക്രൂസ് കപ്പലായ എം വി ഹോണ്ടിയസിലാണ് ഹാൻറ്റാ വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടർന്ന് ഇതുവരെ മൂന്നു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

കപ്പലിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ലോകാരോഗ്യ സംഘടന അടിയന്തര റിപ്പോർട്ട് തേടി. മെയ് 11 ന് കപ്പൽ സ്പെയിനിലെ കാനറി ഐലൻഡിലെത്തുമ്പോൾ എല്ലാ യാത്രക്കാരെയും പുറത്തെത്തിക്കും. കപ്പലിൽ ഉള്ളത് 23 രാജ്യങ്ങളിൽ നിന്നുള്ള 149 പേരാണ് ഉള്ളത്.

ഹാൻറ്റാ വൈറസിന്റെ ആൻഡീസ് സ്‌ട്രെയിൻ ആണ് കപ്പലിൽ സ്ഥിരീകരിച്ചത്. എലികളുടെ ഉണങ്ങിയ കാഷ്ഠത്തിൽ നിന്നും മൂത്രത്തിൽ നിന്നുമുള്ള പൊടി വായുവിലൂടെ എത്തിയാണ് മനുഷ്യരിലേക്ക് ഹാൻറ്റാ വൈറസ് പകരുന്നത്. വൈറസ് ശരീരത്തിൽ എത്തിയാൽ ഒന്നു മുതൽ എട്ടാഴ്ചയ്ക്കുള്ളിലാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുക. രോഗബാധിതനുമായി അടുത്ത ബന്ധം പുലർത്തിയാൽ മാത്രമേ രോഗം മറ്റൊരാളിലേക്ക് പകരുകയുള്ളു. അർജന്റീനയിൽ നിന്നും ഏപ്രിൽ ഒന്നിനാണ് കപ്പൽ പുറപ്പെട്ടത്.

ഏപ്രിൽ 11ന് ഡച്ചുകാരനായ ഒരു യാത്രികൻ കപ്പലിൽ മരിച്ചെങ്കിലും മരണകാരണം കണ്ടെത്താനായില്ല.പിന്നീട് ഏപ്രിൽ 24ന് മൃതദേഹം സെന്റ് ഹെലനയിൽ ഇറക്കിയശേഷം ഡച്ചുകാരന്റെ ഭാര്യയും വൈറസ് ബാധയാൽ മരിച്ചു. ഏപ്രിൽ 27ന് അസുഖബാധിതനായ മറ്റൊരു യാത്രികനെ ദക്ഷിണാഫ്രിക്കയിൽ ഇറക്കിയിരുന്നു. ഇയാളിലാണ് ആദ്യമായി ഹാൻറ്റാ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. മെയ് 2ന് കപ്പലിൽ മറ്റൊരു യാത്രികൻ കൂടി മരിച്ചു. രോഗബാധിതരായ മറ്റ് മൂന്നു പേരെ എയർ ആംബുലൻസിൽ കപ്പലിനു പുറത്തെത്തിച്ചിട്ടുണ്ട്. സ്‌പെയിനിലെ കാനറി ഐലണ്ടിൽ മെയ് 11ന് കപ്പൽ അടുക്കുമ്പോൾ എല്ലാ യാത്രികരെയും പുറത്തെത്തിക്കും.