യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ സമർപ്പിച്ച പുതിയ നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെയുള്ള ആക്രമണം പുനരാരംഭിച്ചേക്കുമെന്നും ട്രംപ് ആവർത്തിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പുതിയ നിയമത്തിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയേക്കും.
കഴിഞ്ഞ 47 വർഷമായി ഇറാൻ മനുഷ്യരാശിക്കും ലോകത്തിനും ചെയ്ത കാര്യങ്ങൾക്ക് അവർ ഇനിയും വലിയ വില നൽകിയിട്ടില്ലാത്തതിനാൽ അത് സ്വീകാര്യമാകുമെന്ന് തോന്നുന്നില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ പടക്കപ്പലായ യു എസ് എസ് ട്രിപ്പോളി സന്ദർശിച്ച് യു എസ് സെൻട്രൽ കമാൻഡ് മേധാവി ബ്രാഡ് കൂപ്പർ. കപ്പൽ യുദ്ധസജ്ജമാണോ എന്നു പരിശോധിച്ചെന്നും റിപ്പോർട്ട്. ഇറാന് ടോൾ നൽകുന്ന കപ്പൽ കമ്പനികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക അറിയിച്ചു.
യുദ്ധത്തെ ഭയപ്പെടുന്നില്ലെന്നും രാജ്യത്തിൻ്റെ അന്തസ്സിന് ഭീഷണി മുണ്ടായാൽ അത് സംരക്ഷിക്കാൻ ഏതറ്റം വരെ പോരാടുമെന്നും ഇറാൻ ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മൊഹ്സെനി ഇജായ് വ്യക്തമാക്കി. ഇറാൻ്റെ കപ്പലുകൾ പിടിച്ചെടുത്തതിനെ കടൽക്കൊള്ള എന്ന് വിശേഷിപ്പിച്ച ട്രംപിൻ്റെ പരാമർശം നിയമവിരുദ്ധ പെരുമാറ്റത്തിൻ്റെ നേരിട്ടുള്ള കുറ്റസമ്മതമാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു. യുഎൻ അംഗരാജ്യങ്ങളും സെക്രട്ടറി ജനറലും ഇത്തരം അന്താരാഷ്ട്ര നിയമലംഘനങ്ങളെ അപലപിക്കണമെന്നും ഇറാൻ വിദേശകാര്യ വക്താവ്.
യുദ്ധം പുനരാരംഭിച്ചാൽ പുതിയ മേഖലകളും പുതിയ ആയുധങ്ങളും ഉപയോഗിക്കുമെന്ന് ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്രമിനിയ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിൽ ഇസ്രായേലി കപ്പലുകളെ ശാശ്വതമായി തടയുമെന്നും, അമേരിക്കയിൽ നിന്നും സഖ്യകക്ഷികളിൽ നിന്നുമുള്ള കപ്പലുകൾ യുദ്ധ നഷ്ടപരിഹാരം നൽകിയാൽ മാത്രമേ കടത്തിവിടുകയുള്ളുവെന്നും ഇറാൻ. ജലപാതയുടെ നിയന്ത്രണം ഇറാൻ പൂർണമായും ഏറ്റെടുക്കണമെന്ന നിർദ്ദിഷ്ട പദ്ധതി രേഖയിലാണ് പരാമർശം.



