വാഷിങ്ടണ്‍: വൈറ്റ് ഹൌസ് സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെ വെടിവെപ്പ് നടത്തിയ കോൾ തോമസ് അലൻ ആക്രമണത്തിന് മുൻപായി കുടുംബത്തിന് അയച്ച സന്ദേശം പുറത്ത്. ട്രംപ് ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യമിട്ടാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് കുറിപ്പിൽ പറയുന്നത്. താൻ ഇറാനിയൻ ഏജന്‍റായിരുന്നെങ്കിൽ മാഡ്യൂസ് തോക്കുമായി (ഭാരമേറിയ യന്ത്രത്തോക്ക്) അത്താഴ വിരുന്ന് നടക്കുന്ന സ്ഥലത്ത് പ്രവേശിക്കാൻ കഴിയുമായിരുന്നു എന്നും അക്രമി കുറിപ്പിൽ പരിഹസിച്ചു. സ്ഥലത്തെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അക്രമിയുടെ പരിഹാസം. പുറമെ നിന്നുള്ള പ്രതിഷേധക്കാരെ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നതെന്നും ഒരു ദിവസം മുൻപേ ഹോട്ടലിൽ മുറിയെടുത്തവരെ ആരും സംശയിക്കുന്നില്ലെന്നും കോൾ തോമസ് അലൻ കുറിപ്പിൽ പറയുന്നു.

കത്തിൽ ട്രംപിന്‍റെ പേരെടുത്ത് പറഞ്ഞ് പരാമർശമില്ല. അതേസമയം ഒരു ബാലപീഡകന്‍റെയും ബലാത്സംഗിയുടെയും രാജ്യദ്രോഹിയുടെയും കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ താൻ ആഗ്രഹിക്കുന്നില്ല എന്ന് പ്രതി കുറിച്ചു. എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ ഉയർന്ന ആരോപണങ്ങളാണ് ഇവിടെ പരാമർശിക്കപ്പെട്ടതെന്ന് വിലയിരുത്തപ്പെടുന്നു.

ട്രംപ് ഭരണകൂടത്തിലെ ഉന്നതർ മുതൽ താഴെതട്ടിലുള്ളവർ വരെ തന്റെ ലക്ഷ്യമാണെന്ന് അലൻ കത്തിൽ പറയുന്നുണ്ടെങ്കിലും, എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയെന്നും പറഞ്ഞു. അതെന്തു കൊണ്ടാണെന്ന് പറഞ്ഞിട്ടില്ല. തന്റെ ആക്രമണത്തിൽ സാധാരണക്കാർക്ക് പരിക്കേൽക്കുന്നത് ഒഴിവാക്കാൻ ബുള്ളറ്റുകൾക്ക് പകരം ‘ബക്ക് ഷോട്ട്’ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, എന്നാൽ ലക്ഷ്യത്തിലെത്താൻ അത്യാവശ്യമാണെങ്കിൽ ആരെയും വെടിവെക്കാൻ മടിക്കില്ലെന്നും അക്രമി കുറിച്ചു.