പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ഹോർമുസ് കടലിടുക്കിലെ പുതിയ സംഘർഷങ്ങൾ കാരണം പ്രതിസന്ധിയിലായി. പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിട്ട് വിളിച്ച് തന്റെ ആശങ്ക അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ അമേരിക്ക തുടരുന്ന നാവിക ഉപരോധം സമാധാന ചർച്ചകൾക്ക് വലിയ തടസ്സമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇസ്‌ലാമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് അസിം മുനീറിന്റെ ഇടപെടൽ. ഉപരോധം പിൻവലിക്കാതെ ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന നിലപാടിലാണ് ഇറാൻ. ഈ ഉപരോധം ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ ശ്വാസം മുട്ടിക്കുന്നതാണെന്നും ഇത് സമാധാന ശ്രമങ്ങളെ പിന്നോട്ട് അടിക്കുമെന്നും അദ്ദേഹം ട്രംപിനെ ബോധ്യപ്പെടുത്തി. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം ചർച്ചകൾക്കായി പാകിസ്ഥാനിലെത്താൻ തയ്യാറെടുക്കുമ്പോഴാണ് ഈ പുതിയ പ്രതിസന്ധി. എന്നാൽ ഇറാൻ്റെ ചരക്ക് കപ്പൽ അമേരിക്ക പിടിച്ചെടുത്തത് പ്രകോപനം വർദ്ധിപ്പിച്ചു. ഇത്തരം നടപടികൾ ചർച്ചകൾക്കുള്ള അന്തരീക്ഷം തകർക്കുമെന്ന് പാക് സൈനിക മേധാവി മുന്നറിയിപ്പ് നൽകി.
അസിം മുനീറിന്റെ ഉപദേശം പരിഗണിക്കാമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മറുപടി നൽകിയതായാണ് റിപ്പോർട്ടുകൾ. സമാധാന ചർച്ചകളിൽ പാകിസ്ഥാൻ വഹിക്കുന്ന പങ്കിനെ ട്രംപ് നേരത്തെ പ്രശംസിച്ചിരുന്നു. എന്നിരുന്നാലും, അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് വൈറ്റ് ഹൗസ്. ബുധനാഴ്ചയോടെ വെടിനിർത്തൽ കരാർ അവസാനിക്കാനിരിക്കെ, പുതിയൊരു ധാരണയിലെത്താൻ പാകിസ്ഥാൻ കഠിനമായി ശ്രമിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് തുറന്നു നൽകണമെന്ന ഇറാന്റെ ആവശ്യം അമേരിക്ക ഇതുവരെ അംഗീകരിച്ചിട്ടില്ല. ഈ തർക്കം പരിഹരിച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധം കടുക്കാൻ സാധ്യതയുണ്ട്.
അസിം മുനീർ കഴിഞ്ഞ ദിവസങ്ങളിൽ ഇറാൻ സൈനിക നേതൃത്വവുമായും ചർച്ചകൾ നടത്തിയിരുന്നു. ഇരുപക്ഷത്തെയും ഒരുപോലെ വിശ്വസിപ്പിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഉപരോധം നീക്കാതെ ഇറാൻ വഴങ്ങുന്നില്ല. ട്രംപിന്റെ ‘മാക്സിമം പ്രഷർ’ നയമാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് ഇറാൻ ആരോപിക്കുന്നു. ആഗോള എണ്ണ വിപണിയിൽ എണ്ണവില 100 ഡോളർ കടന്നതും ലോകരാഷ്ട്രങ്ങളെ ആശങ്കയിലാക്കുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് സമാധാന ചർച്ചകൾക്ക് പിന്തുണ തേടുന്നുണ്ട്. വരും മണിക്കൂറുകളിൽ അമേരിക്ക എടുക്കുന്ന തീരുമാനം പശ്ചിമേഷ്യയുടെ ഭാവി നിശ്ചയിക്കും.



