മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദ്രോഗത്തിനു ചികിത്സ തേടിയ കൊല്ലം സ്വദേശി വേണു മരിച്ച സംഭവത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു. വേണുവിനെ തറയിൽ കിടത്തി ചികിത്സിച്ചതിനെ ഡോ. ഹാരിസ് ശക്തമായി വിമർശിച്ചു. തറയിൽ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്നും എങ്ങനെ നിലത്തു കിടത്തി ചികിത്സിക്കാനാകുമെന്നും ഡോക്‌ടർ ചോദിച്ചു. ‘നാടാകെ മെഡിക്കൽ കോളജുകൾ തുടങ്ങിയിട്ടു കാര്യമില്ല. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. പ്രാകൃതമായ ചികിത്സാ നിലവാരമാണ് ഇവിടെ നിലനിൽക്കുന്നത്’ എന്നും ഡോ. ഹാരിസ് ആരോപിച്ചു.
‘കൊല്ലം പല്ലനയിൽനിന്ന് തിരുവനന്തപുരം വരെ ചികിത്സ തേടി വരേണ്ടിവന്നു എന്നതു വേദനിപ്പിക്കുന്ന കാര്യമാണ്’ ഡോക്ടർ പറഞ്ഞു. കൊല്ലത്ത് മെഡിക്കൽ കോളജും ജില്ലാ ആശുപത്രിയും കരുനാഗപ്പള്ളിയിൽ ആശുപത്രിയുമുണ്ടായിട്ടും ഇതെല്ലാം താണ്ടിയാണ് അദ്ദേഹത്തിന് ഇവിടേയ്ക്ക് വരേണ്ടിവന്നത്. ‘നാടൊട്ടുക്ക് മെഡിക്കൽ കോളജ് ആശുപത്രി തുടങ്ങുന്നുവെന്ന് പറയുന്നതിൽ കാര്യമില്ല. ഏറ്റവും ആധുനിക സൂപ്പർ സ്പെഷ്യാലിറ്റി കെയർ സെൻ്റർ സൗകര്യങ്ങളാണ് വേണ്ടത്’ അദ്ദേഹം ആവശ്യപ്പെട്ടു.
വേണുവിനെ കൊണ്ടുവന്നപ്പോൾ തറയിലാണ് കിടത്തിയതെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി. ‘ഒന്ന്, രണ്ട്, 28 വാർഡുകളിൽ സംസ്‌കാരമുള്ള ആർക്കും പോകാൻ പറ്റില്ല’ ഡോ. ഹാരിസ് വിമർശിച്ചു. ശ്വാസം മുട്ടിയും കാൻസർ ബാധിച്ചും രോഗാവസ്‌ഥയിൽ ഉള്ള ഒരാളെ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കാൻ പറ്റുക? ഇത് ആധുനിക സംസ്കാരവുമായി എങ്ങനെയാണ് ചേർന്നു പോകുക എന്നും അദ്ദേഹം ചോദിച്ചു.
‘1986ൽ ഞാൻ എംബിബിഎസ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണ്. അന്ന് ഇത്രയും രോഗികൾ തറയിൽ കിടക്കുന്നുണ്ടായിരുന്നില്ല. ഇപ്പോൾ ഇത്രയും കാലം പുരോഗമിച്ചിട്ടും പ്രാകൃതമായ നിലവാരമാണുള്ളത്’ അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻപ് ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ തനിക്കു ചില വിഷമതകൾ നേരിടേണ്ടിവന്നുവെന്നും ഡോ. ഹാരിസ് ഓർമിപ്പിച്ചു. ‘തെറ്റല്ല ചെയ്‌തത്, ന്യൂനത ചൂണ്ടിക്കാണിക്കുകയായിരുന്നു’ ഡോ. ഹാരിസ് പറഞ്ഞു.



