മധ്യപ്രദേശില്‍ സ്‌കൂള്‍ കുട്ടികളോട് ക്രൂരത. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കിയത് നിലത്ത് വെറും പേപ്പറില്‍. ഷിയോപൂര്‍ ജില്ലയിലെ ഹുള്ളോപൂര്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ശക്തമായിരിക്കുകയാണ്.പാത്രങ്ങളുടെയും ജീവനക്കാരുടെയും കുറവ് മൂലമാണ് കുട്ടികള്‍ക്ക് പേപ്പറില്‍ ഭക്ഷണം നല്‍കിയതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

അതേസമയം, 20 വര്‍ഷത്തെ ബിജെപി ഭരണത്തിനിടെ കുട്ടികളുടെ പ്ലേറ്റുകള്‍ പോലും മോഷ്ടിക്കപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രിയുടെയും സമീപനത്തെ ഓര്‍ത്ത് ലജ്ജിക്കുന്നു എന്നും രാഹുല്‍ഗാന്ധി ദൃശ്യം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.പ്രതിഷേധം ശക്തമായതോടെ സ്വാശ്രയ സംഘത്തിന്റെ കരാര്‍ റദ്ദാക്കിയിട്ടുണ്ട്. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് ഇത് വരെയും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.