അമേരിക്കൻ വിസകളിൽ  പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. പുതിയ നിയന്ത്രണം സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറിക്കി. ഹൃദ്രോ​ഗമോ, പ്രമേഹമോ, അമിത വണ്ണമോ ഉണ്ടെങ്കിൽ വിസ നിഷേധിക്കപ്പെടാൻ കാരണമായേക്കാം. യുഎസില്‍ താമസിക്കാന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന മറ്റ് രാജ്യക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അപേക്ഷകള്‍ യുഎസ് കോണ്‍സുലേറ്റുകള്‍ നിഷേധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഎസ് കോണ്‍സുലേറ്റുകളിലേക്കം എംബസികളിലേക്കും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ അയച്ചുകഴിഞ്ഞതായാണ് വിവരം. 

‘അപേക്ഷിക്കുന്ന വ്യക്തിയുടെ ആരോഗ്യം വിസ നടപടിയില്‍ പരിഗണിക്കണം. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, നാഡീ രോഗങ്ങള്‍, മാസികാരോഗ്യ പ്രശ്നങ്ങള്‍, അര്‍ബുദം, പ്രമേഹം എന്നിയുള്‍പ്പെടെയുള്ള മെഡിക്കല്‍ അവസ്ഥകളുണ്ടെങ്കില്‍ ചിലപ്പോള്‍ ലക്ഷക്കണക്കിന് ഡോളറിന്റെ ചികിത്സ വേണ്ടി വന്നേക്കാം. അപേക്ഷകര്‍ക്ക് ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ കഴിയുമോ എന്ന കാര്യവും ഓഫീസര്‍മാര്‍ പരിശോധിക്കണം’- നിര്‍ദേശത്തില്‍ പറയുന്നു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ അമേരിക്കയിലേക്ക് കുടിയേറിയാല്‍ അവരുടെ ചികിത്സാ ചെലവുകളുമായി ബന്ധപ്പെട്ട് ലക്ഷകണക്കിന് ഡോളറിന്റെ ബാധ്യത രാജ്യത്തിന് ഉണ്ടാകുമെന്ന യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണ്ടെത്തലാണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. 

സര്‍ക്കാര്‍ ചെലവിലോ അല്ലെങ്കില്‍ പൊതുജനങ്ങള്‍ നല്‍കുന്ന സംഭാവന ഇല്ലാതെയോ ചികിത്സയ്ക്കായുള്ള പണം കണ്ടെത്താന്‍ സാധിക്കുമെങ്കില്‍ അപേക്ഷന് വിസ ലഭിച്ചേക്കാമെന്നതും ശ്രദ്ധേയമാണ്. അപേക്ഷകരുടെ മാത്രമല്ല, അവരുടെ കുട്ടികള്‍, മാതാപിതാക്കള്‍ തുടങ്ങിയ കുടുംബാംഗങ്ങളുടെ ആരോഗ്യം വിലയിരുത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്. കാരണം, ആശ്രിതരില്‍ ആര്‍ക്കെങ്കിലും വൈകല്യങ്ങളോ, വിട്ടുമാറാത്ത രോഗങ്ങളോ ഉണ്ടെങ്കില്‍ അപേക്ഷകന് ജോലി നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന ആശങ്ക യുഎസ് പങ്കുവെക്കുന്നുണ്ട്.