സിറിയന്‍ പ്രസിഡന്റ് അഹ്മദ് അശറായ്ക്കുമേല്‍ ചുമത്തിയിരുന്ന ഉപരോധം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചു. സിറിയന്‍ ആഭ്യന്തര മന്ത്രി അനസ് ഖത്താബിന് മേലുള്ള ഉപരോധവും പിന്‍വലിച്ചു. അടുത്ത ആഴ്ച വൈറ്റ്ഹൗസില്‍ അഹ്മദ് അശറായുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് നടപടി. 

ആഗോള ഭീകരരായാണ് ഇരുവരെയും യുഎസ് പ്രഖ്യാപിച്ചിരുന്നത്. യുഎന്‍ രക്ഷാസമിതി വ്യാഴാഴ്ച ഇരുവരുടെയും ഉപരോധം പിന്‍വലിച്ചിരുന്നു. ഉപരോധം പിന്‍വലിക്കാനുള്ള പ്രമേയത്തെ 14 രാജ്യങ്ങള്‍ പിന്തുണച്ചപ്പോള്‍ ചൈന വിട്ടുനിന്നു. 

നവംബര്‍ 10 ന് വൈറ്റ്ഹൗസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഐഎസിനെതിരെ പോരാടുന്ന യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തില്‍ സിറിയ ചേരുന്ന കരാറില്‍ അഹ്മദ് അശറാ ഒപ്പുവയ്ക്കുമെന്നാണ് വിവരം. സിറിയയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ യുഎസിന്റെ സീസര്‍ ആക്ട് പിന്‍വലിക്കുന്നതുള്‍പ്പെടെ രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിനായി അദ്ദേഹം യുഎസിന്റെ പിന്തുണ തേടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.