ഇസ്രായേലുമായുള്ള സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ യുകെ നിര്‍ത്തിവെച്ചു. ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടികളെ അപലപിച്ചുകൊണ്ടാണ് നടപടി. വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് പുതിയ ഉപരോധങ്ങള്‍ യുകെ ഏര്‍പ്പെടുത്തി.

ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും അങ്ങേയറ്റം മോശമായ നയങ്ങള്‍ പിന്തുടരുന്ന ഒരു സര്‍ക്കാരുമായി യുകെക്ക് ഇനി ചര്‍ച്ചകള്‍ തുടരാനാവില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. കുടിയേറ്റക്കാരുടെ അക്രമം തടയുന്നതില്‍ ഇസ്രായേലിന്റെ പരാജയം പലസ്തീന്‍ സമൂഹങ്ങളെയും ദ്വിരാഷ്ട്ര പരിഹാരത്തെയും അപകടത്തിലാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഗാസയിലെ കുട്ടികളുടെ കഷ്ടപ്പാടുകള്‍ തികച്ചും അസഹനീയമാണെന്നും ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു. ‘ഈ യുദ്ധം വളരെക്കാലമായി തുടരുന്നു, ഗാസയിലെ ജനങ്ങളെ പട്ടിണി കിടക്കാന്‍ ഞങ്ങള്‍ക്ക് അനുവദിക്കാനാവില്ല’ അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.