ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ ചെറുക്കുന്നതിനായി അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിനുള്ളില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ സൈന്യം ചൊവ്വാഴ്ച നിഷേധിച്ചു.

‘സുവര്‍ണ്ണ ക്ഷേത്രത്തില്‍ എഡി തോക്കുകള്‍ വിന്യസിച്ചതായി ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ശ്രീ ദര്‍ബാര്‍ സാഹിബ് അമൃത്സറിന്റെ (സുവര്‍ണ്ണ ക്ഷേത്രം) പരിസരത്ത് എഡി തോക്കുകളോ മറ്റോ വിന്യസിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു,’ ഇന്ത്യന്‍ സൈന്യം ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂരിന് മറുപടിയായി പാകിസ്ഥാന്‍ അമൃത്സറടക്കം ഇന്ത്യന്‍ നഗരങ്ങളെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിച്ചിരുന്നു. സുവര്‍ണ്ണ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ സിംഗ് സാഹിബ് ഗ്യാനി രഘ്ബീര്‍ സിംഗും നേരത്തെ ആരാധനാലയ പരിസരത്ത് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചെന്ന റിപ്പോര്‍ട്ട് നിരാകരിച്ചിരുന്നു. ‘ഇന്ത്യന്‍ സൈന്യം ഞങ്ങളെ ബന്ധപ്പെട്ടതായി എനിക്ക് ഒരു വിവരവുമില്ല. ഞാന്‍ അവധിയിലായിരുന്നതിനാല്‍ വിദേശയാത്രയിലായിരുന്നു. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതിന് പിന്നിലെ ഇന്ത്യന്‍ സൈന്യത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാക്കണം,’ അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനില്‍ നിന്നുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിനായി ക്ഷേത്രത്തിനുള്ളില്‍ വ്യോമ പ്രതിരോധ തോക്കുകള്‍ വിന്യസിക്കാന്‍ സുവര്‍ണ്ണ ക്ഷേത്ര മാനേജ്മെന്റ് സൈന്യത്തിന് അനുമതി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.