ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം വരവോടെ യുഎസ് വിടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ജനുവരിയിലും ഫെബ്രുവരിയിലും 4300 പേര്‍ അപേക്ഷിച്ചു. കഴിഞ്ഞകൊല്ലത്തെക്കാള്‍ 60 ശതമാനം കൂടുതല്‍.

ദീര്‍ഘകാലതാമസം അനുവദിക്കുന്ന ഫ്രഞ്ച് വിസയ്ക്ക് 2025-ലെ ആദ്യ മൂന്നുമാസം അപേക്ഷിച്ചത് 2383 പേര്‍. അതില്‍ 2178 പേര്‍ക്ക് ഫ്രാന്‍സ് വിസ നല്‍കി. കഴിഞ്ഞകൊല്ലം ആകെ അപേക്ഷിച്ചത് 1980 ആയിരുന്നു. ഇക്കൊല്ലം ആദ്യപാദത്തില്‍ 1708 പേര്‍ ബ്രിട്ടീഷ് വിസയ്ക്കും അപേക്ഷിച്ചു. ഇറ്റലി ലക്ഷ്യമിടുന്നവരുടെ എണ്ണവും കൂടി. എങ്കിലും 34 കോടി ജനസംഖ്യയുള്ള യുഎസിനെ സംബന്ധിച്ച് നാമമാത്രമാണ് ഈ എണ്ണം.

അതേസമയം അയര്‍ലന്‍ഡാണ് ഇവരില്‍ കൂടുതല്‍പ്പേരുടെയും ഇഷ്ടഇടം എന്നും റിപ്പോര്‍ട്ട് പറയുന്നു. ഒരു പതിറ്റാണ്ടിനിടെ ഐറിഷ് വിസയ്ക്ക് അപേക്ഷിച്ചവരുടെ എണ്ണം ഏറ്റവും കൂടുതലുണ്ടായത് ജനുവരി മുതലുള്ള മാസങ്ങളിലാണ്.

നവംബറില്‍ ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ചില ഹോളിവുഡ് താരങ്ങളും സെലിബ്രിറ്റികളും യുഎസ് വിട്ടിരുന്നു. അവതാരകരായ എല്ലെന്‍ ഡെജെനേഴ്സ്, റോസി ഒഡൊണെല്‍ എന്നിവരാണ് അതില്‍ പ്രധാനികള്‍.