കോഴിക്കോട് നഗരത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരി കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടി. പ്രണയം നടിച്ച് അസം സ്വദേശിയായ യുവാവാണ് കോഴിക്കോട് എത്തിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സമൂഹമാധ്യമത്തിലൂടെയാണ് പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെട്ടത്.

15,000 രൂപ മാസശമ്പളത്തില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്നും യുവാവ് പറഞ്ഞതായി പെണ്‍കുട്ടി പറഞ്ഞു. ഇയാള്‍ക്കായി മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തന്നെപ്പോലെ അഞ്ച് പെണ്‍കുട്ടികള്‍ മുറിയിലുണ്ടായിരുന്നെന്നും പതിനേഴുകാരി പറഞ്ഞു.

സ്ഥിരമായി മുറി പൂട്ടിയിട്ടാണ് ഇയാള്‍ പുറത്തുപോവുന്നത്. ഒരുദിവസം മൂന്നും നാലും പേര്‍ മുറിയിലെത്താറുണ്ടെന്നും മൊഴിയിലുണ്ട്. ഒരാഴ്ചമുന്‍പ് മുറിതുറന്ന് ഇയാള്‍ ഫോണില്‍ സംസാരിച്ച് ടെറസിലേക്ക് നടന്നുപോയസമയത്താണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.