പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക്‌ വാള്‍ട്ട്‌സും സഹ ദേശീയ ഉപദേഷ്ടാവ് അലക്‌സ് വോങ്ങും സ്ഥാനങ്ങളില്‍ നിന്ന് പടിയിറങ്ങുന്നു. ജനുവരിയില്‍ ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ സംഘത്തിലെ ആദ്യത്തെ പ്രധാന അഴിച്ചുപണിയാണിത്. സിബിഎസ് ന്യൂസാണ് ഇരുവരുടെയും രാജി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗിക അഭിപ്രായം പുറപ്പെടുവിച്ചിട്ടില്ല.

ഫ്‌ളോറിഡയില്‍ നിന്നുള്ള മുന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗമായ 51 കാരനായ വാള്‍ട്ട്‌സ്, ട്രംപിന്റെ രണ്ടാം ടേം മുതല്‍ പ്രധാന ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചു വരികയാണ്. 

യെമനിലെ ഹൂത്തി വിമതര്‍ക്കെതിരായ യുഎസ് സൈനിക നടപടികളെക്കുറിച്ചുള്ള സന്ദേശമയയ്ക്കലും തന്ത്രവും ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ഒരു സ്വകാര്യ സിഗ്‌നല്‍ ഗ്രൂപ്പിലേക്ക് ദി അറ്റ്‌ലാന്റിക് പത്രത്തിന്റെ എഡിറ്റര്‍ ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗിനെ അബദ്ധത്തില്‍ ചേര്‍ത്തുവെന്ന് വാള്‍ട്ട്‌സ് സമ്മതിച്ചതോടെ വന്‍ വിവാദം ഉടലെടുത്തിരുന്നു. മാര്‍ച്ചിലെ സംഭവം ട്രംപിന്റെ ദേശീയ സുരക്ഷാ സംവിധാനത്തിനുള്ളിലെ പ്രവര്‍ത്തന സുരക്ഷയെക്കുറിച്ചുള്ള ആഭ്യന്തര ആശങ്കകള്‍ക്ക് ആക്കം കൂട്ടി.