തീരുവ യുദ്ധത്തിനിടെ യുഎസുമായി ഇടപെടേണ്ടത് ചൈനയാണെന്നും മറിച്ചല്ലെന്നും വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്. ‘പന്ത് ചൈനയുടെ കോര്‍ട്ടിലാണ്’ എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ഉയര്‍ന്ന തീരുവ ചുമത്തല്‍ തുടരുന്നതിനിടയിലാണ് പ്രശ്ന പരിഹാരത്തിന് ചൈന മുന്നിട്ടിറങ്ങണമെന്ന സന്ദേശം ഡൊണാള്‍ഡ് ട്രംപ് തന്നെ മുന്നോട്ട് വയ്ക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടെ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് നടത്തിയ മാധ്യമസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് ഇറക്കുമതിക്ക് യുഎസ് 145 ശതമാനം വരെ തീരുവ ചുമത്തിയപ്പോള്‍, പ്രതികാരമായി ചൈന യുഎസ് ഇറക്കുമതിക്ക് 125 ശതമാനം തീരുവ ചുമത്തി.

‘ചൈനയെക്കുറിച്ചുള്ള തന്റെ നിലപാട് പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഓവല്‍ ഓഫീസില്‍ വെച്ച് അദ്ദേഹം എന്നോട് പങ്കുവെച്ച ഒരു അധിക പ്രസ്താവന ഞാന്‍ പറയാം’ ലീവിറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘പന്ത് ചൈനയുടെ കോര്‍ട്ടിലാണ്. ചൈന നമ്മളുമായി ഒരു കരാര്‍ ഉണ്ടാക്കേണ്ടതുണ്ട്. നമ്മള്‍ അവരുമായല്ല ഒരു കരാര്‍ ഉണ്ടാക്കേണ്ടത്’ എന്ന് ട്രംപ് പറഞ്ഞതായാണ് ലീവിറ്റ് വ്യക്തമാക്കിയത്.