മുനമ്പം വഖഫ് കേസിൽ  വീണ്ടും നിലപാട് മാറ്റി ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിൻറെ മകളുടെ കുടുംബം. ഭൂമി വഖഫല്ലെന്ന് സിദ്ദിഖ് സേഠിൻറെ മകൾ സുബൈദയുടെ മക്കളുടെ അഭിഭാഷൻ വഖഫ് ട്രൈബ്യൂണലിൽ വാദിച്ചിരുന്നു. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോ‍ർഡിൽ ഹർ‍ജി നൽകിയ വ്യക്തിയുടെ മക്കളാണ് നിലപാട് മാറ്റിയത്.

 ഫാറൂഖ് കോളജ് അധികൃതരുടെയും മുനമ്പം നിവാസികളുടേയും അതേ നിലപാടാണ് ഇതുവരെ വഖഫ് ഭൂമിയാണെന്ന് പറഞ്ഞിരുന്നവർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന നിലപാടാണ് ഇവർ പറവൂർ കേസിലും ബോർഡിന്റെ സിറ്റിങ്ങിലുമടക്കം ഇതുവരെയെടുത്തത്. ഭൂമി തിരിച്ചെടുക്കണമെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ഇപ്പോഴത്തെ ഈ മാറ്റമെന്ന് അഭിഭാഷകനോട് ചോദിച്ചപ്പോൾ അനന്തരവകാശികൾക്ക് അങ്ങനെ നിലപാട് മാറ്റാമെന്നായിരുന്നു മറുപടി.  സിദ്ധീഖ് സേഠിന്റെ മകളുടെ മക്കളുടെ ഈ നിലപാട് മാറ്റം ഫാറൂഖ് കോളജിനും മുനമ്പം നിവാസികൾക്കും സഹായകമാവും. 

ഫാറൂഖ് കോളേജിനും മുനമ്പത്തെ താമസക്കാർക്കും അനുകൂലമായ ഈ നിലപാട് മാറ്റം കേസിനെ എങ്ങനെ സ്വാധീനിക്കുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.  മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിച്ച വഖഫ് ബോർഡിൻറെ ഉത്തരവുണ്ട്. സിദ്ധീഖ് സേഠിൻറെ മക്കളായ സുബൈദ ബായിയും, നസീർ സേഠും, ഇർഷാദ് സേഠും നൽകിയ ഹർജിയെ തുടർന്നായിരുന്നു 2019 മെയ് 20 ന് ഭൂമി ഏറ്റെടുത്ത് കൊണ്ടുള്ള നടപടി. ഇത് ചെദ്യം ചെയ്ത് ഫാറൂഖ് കോളേജ് മാനേജ്ൻറ് നൽകിയ ഹർജിയിലാണ് സുബൈദയുടെ മക്കൾ നിലപാട് മാറ്റിയത്. സുബൈദ മരിച്ചതോടെ മക്കളാണ് നിലവിൽ കേസ് നടത്തുന്നത്. മുനമ്പത്തെ ഭൂമി വഖഫല്ലെന്ന ഫാറൂഖ് കോളേജിൻറെ വാദമാണ് ഇവരുടെ അഭിഭാഷകൻ ട്രൈബ്യുണലിന് മുന്നിൽ ഉന്നയിച്ചത്.

 മുനമ്പത്തെ ഭൂമി ദാനമായി കിട്ടിയതാണെന്നും വഖഫായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കണമെന്നുമാണ് വഖഫ് ട്രൈബ്യൂണലിൽ ഫാറൂഖ് കോളജ് മാനേജ്മെൻറ് നടത്തുന്ന കേസ്. ഇതിനോട് യോജിച്ചായിരുന്നു സുബൈദയുടെ മക്കളുടെ വാദം. സിദ്ദീഖ് സേഠിൻറെ മറ്റുമക്കളായ നസീർ സേഠും, ഇർഷാദ് സേഠും ഭൂമി വഖഫാണെന്ന നിലപാടിൽ തുടരുകയാണ്.