നേപ്പാളില്‍ സുരക്ഷാ സേനയും രാജഭരണത്തെ അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടല്‍. രാജവാഴ്യും ഹിന്ദുരാജ്യ പദവിയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഏറ്റുമുട്ടൽ. കാഠ്മണ്ഡുവില്‍ വെള്ളിയാഴ്ചയുണ്ടായ അക്രമത്തില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കി.

നേപ്പാളിന്റെ ദേശീയ പതാകകള്‍ വീശിയും മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായുടെ ചിത്രങ്ങള്‍ പിടിച്ചുമാണ് ആയിരക്കണക്കിന് രാജവാഴ്ച അനുകൂലികള്‍ ഒത്തുകൂടിയത്. രാജ്യത്തെ രക്ഷിക്കാന്‍ രാജാവ് വരട്ടെ, ‘അഴിമതി നിറഞ്ഞ സര്‍ക്കാര്‍ തുലയട്ടെ’, ‘ഞങ്ങള്‍ക്ക് രാജവാഴ്ച തിരികെ വേണം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധിച്ചത്. രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയും (ആര്‍പിപി) മറ്റ് ഗ്രൂപ്പുകളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.