പ്രയാഗ്‌രാജിലെ മഹാകുംഭമേള ഫെബ്രുവരി 26-ന് സമാപിച്ചു. 45 ദിവസത്തെ ഈ മഹാസംഗമത്തിൽ 66 കോടിയിലധികം ഭക്തരാണ് പങ്കെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ മതപരമായ ഒത്തുചേരലുകളിൽ ഒന്നായി ഇത് മാറി. പ്രയാഗ്‌രാജിലെ മഹാകുംഭമേളയ്ക്ക് ശേഷം, അടുത്ത കുംഭമേള 2027-ൽ മഹാരാഷ്ട്രയിലെ നാസിക്കിലാണ് നടക്കുക. നാസിക് കുംഭമേള, ‘അർധകുംഭം’ ആണ്, 2027 ജൂലൈ 17 മുതൽ ഓഗസ്റ്റ് 17 വരെ നാസിക്കിൽ നിന്ന് 38 കിലോമീറ്റർ അകലെയുള്ള ഗോദാവരി നദിയുടെ തീരത്തുള്ള ത്രിംബകേശ്വരത്താണ് നടക്കുക.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാസിക്-ത്രിംബകേശ്വർ സിംഹസ്ഥ കുംഭമേളയുടെ ഒരുക്കങ്ങൾക്കായി ഒരു പ്രത്യേക അതോറിറ്റി രൂപീകരിച്ചു. ലക്ഷക്കണക്കിന് തീർത്ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതിക വിദ്യയും ആധുനിക ക്രൗഡ് മാനേജ്മെന്റ് സംവിധാനങ്ങളും ഉപയോഗിക്കും. പ്രയാഗ്‌രാജ് മഹാകുംഭമേളയിൽ പങ്കെടുത്ത മഹാരാഷ്ട്ര പ്രതിനിധി സംഘം നൽകിയ വിവരങ്ങൾ നാസിക്കിലെ കുംഭമേളയുടെ ആസൂത്രണത്തിൽ ഉൾപ്പെടുത്തും. അടിസ്ഥാന സൗകര്യങ്ങൾ, ആൾക്കൂട്ട നിയന്ത്രണ സംവിധാനങ്ങൾ, മൊത്തത്തിലുള്ള ഇവന്റ് മാനേജ്മെന്റ് എന്നിവ മെച്ചപ്പെടുത്താനായിരിക്കും ഈ വിവരങ്ങൾ ഉപയോഗിക്കുക.
കുംഭമേളയുടെ ഉത്ഭവം പുരാതന ഋഗ്വേദത്തിലാണ് കാണാൻ സാധിക്കുക. ‘പാലാഴി മഥന’വുമായി ബന്ധപ്പെട്ട ഒരു പുരാണ കഥയുണ്ട്. 12 ദൈവിക ദിവസങ്ങൾ നീണ്ടുനിന്ന ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധത്തിൽ അമൃതിന്റെ തുള്ളികൾ പ്രയാഗ്‌രാജ്, ഹരിദ്വാർ, നാസിക്, ഉജ്ജയിൻ എന്നിവിടങ്ങളിൽ പതിച്ചുവെന്നാണ് വിശ്വാസം. ഈ സ്ഥലങ്ങളിൽ നിശ്ചിത ഇടവേളകളിൽ കുംഭമേള നടക്കുമെന്നും ഈ സ്ഥലങ്ങൾ ഹിന്ദു മതത്തിലെ ഏറ്റവും വിശുദ്ധമായ തീർത്ഥാടന കേന്ദ്രങ്ങളായി മാറുമെന്നും വിശ്വസിക്കപ്പെടുന്നു.
കുംഭമേള പലതരത്തിലുണ്ട്. നാല് വർഷം കൂടുമ്പോൾ കുംഭമേളയും, ആറ് വർഷം കൂടുമ്പോൾ അർദ്ധകുംഭമേളയും, 12 വർഷം കൂടുമ്പോൾ പൂർണ കുംഭമേളയും, 144 വർഷം കൂടുമ്പോൾ മഹാകുംഭമേളയും നടക്കുന്നു. ഈ വർഷം പ്രയാഗ്‌രാജിൽ നടന്നത് 144 വർഷത്തിനു ശേഷം നടന്ന മഹാകുംഭമേളയാണ്.



