മാക് സ്റ്റാര്‍ മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള അന്ധേരിയിലെ കാലെഡോണിയ ഓഫിസ് കെട്ടിടങ്ങളിലെ വാണിജ്യ സ്വത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മരുമകന്‍ രാജ് ഷെറഫ്, ഹൗസിംഗ് ഡെവലപ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (എച്ച്ഡിഐഎല്‍) മേധാവികളായ രാകേഷ് വാധ്‌വാന്‍, മകന്‍ സാരംഗ് വാധ്വാന്‍ എന്നിവര്‍ക്കും മറ്റ് 26 പേര്‍ക്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.

2011 മുതല്‍ 2014 വരെയുള്ള കാലയളവിലാണ് കേസിനാധാരമായ പ്രധാന ഇടപാടുകള്‍ നടന്നത്. വാധ്വാന്‍മാര്‍ രാജ് ഷെറഫുമായി നടത്തിയ കച്ചവടത്തില്‍ 16.09 കോടി രൂപയുടെ നഷ്ടവും ആകെ 345.48 കോടി രൂപയുടെ നഷ്ടവും മാക്ക് സ്റ്റാറിന് ഉണ്ടായെന്നായെന്നായിരുന്നു ഓഷ്യന്‍ ഡീറ്റിയുടെ പരാതി. മാക്ക് സ്റ്റാറില്‍ 1000 കോടി രൂപ നിക്ഷേപിച്ച് 2008ലാണ് ഓഷ്യന്‍ ഡീറ്റി കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. കമ്പനിയുടെ 78 ശതമാനം ഓഹരിയും ഓഷ്യന്‍ ഡീറ്റിയുടെ കയ്യിലാണ്. 

മാക്ക് സ്റ്റാറിന്റെ പ്രധാന ഓഹരി ഉടമ ഓഷ്യന്‍ ഡീറ്റി അറിയാതെ വാധ്വാന്‍മാര്‍ കാലഡോണിയയിലെ ഓഫിസ് കെട്ടിടങ്ങള്‍ ചെറിയ വിലയ്ക്ക് മറിച്ചുവിറ്റിരുന്നു. ഇത് തിരിച്ചറിഞ്ഞ ഓഷ്യന്‍ ഡീറ്റി മാക്ക്സ്റ്റാറിന്റെ നിയന്ത്രണം ഏറ്റെടുത്ത് അനധികൃത ഇടപാടുകള്‍ നടത്തിയവര്‍ക്കെതിരെ കേസ് കൊടുക്കുകയായിരുന്നു.

കലേഡോണിയ ഇടപാടുമായി ബന്ധപ്പെട്ട് വിവിധ കമ്പനികള്‍ മുഖേന സുഷീല്‍ കുമാര്‍ ഷിന്‍ഡെയുടെ മരുമകന്‍ രാജ് ഷറഫും യഥാക്രമം 9.4 കോടിയും 18 കോടിയും വിലവരുന്ന രണ്ട് ഫ്‌ലാറ്റുകള്‍ വാങ്ങുകയും പണം പൂര്‍ണമായും നല്‍കാതിരിക്കുകയും ചെയ്തു. ഇതിന് ഷറഫ് നല്‍കിയ വിശദീകരണം ഇ.ഡി തള്ളിയിരുന്നു. മുംബൈ പൊലീസ് നിര്‍ത്തിവച്ച അന്വേഷണവുമായി മുന്നോട്ടു പോകാനാണ് ഇ.ഡിയുടെ തീരുമാനം.