യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും തമ്മില്‍ വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച ഉടക്കിപ്പിരിഞ്ഞു. റഷ്യയോട് ജാഗ്രത പാലിക്കാന്‍ സെലെന്‍സ്‌കി ട്രംപിനോട് അഭ്യര്‍ത്ഥിക്കുകയും ഇത് അനാദരവാണെന്ന് ട്രംപ് ആരോപിക്കുകയും ചെയ്തു. ചൂടേറിയ വാക്കു തര്‍ക്കത്തെത്തുടര്‍ന്ന് ട്രംപ് സെലന്‍സ്‌കിയുമായുള്ള ചര്‍ച്ച വെട്ടിച്ചുരുക്കി. നേതാക്കള്‍ സംയുക്ത പത്രസമ്മേളനം റദ്ദാക്കി. ധാതു കരാറില്‍ ഒപ്പിടാതെ സെലെന്‍സ്‌കി വൈറ്റ് ഹൗസ് വിട്ടു.

വ്ളാഡിമിര്‍ പുടിന്റെ സമാധാന വാഗ്ദാനങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്ന് യോഗത്തില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് ട്രംപിന് മുന്നറിയിപ്പ് നല്‍കി.  താനുമായുള്ള കരാറുകളില്‍ നിന്ന് പുടിന്‍ ഒരിക്കലും പിന്മാറിയിട്ടില്ലെന്ന് ട്രംപ് മറുപടിയായി പറഞ്ഞു. ഏകദേശം 45 മിനിറ്റ് നീണ്ട ചര്‍ച്ചയുടെ  അവസാന 10 മിനിറ്റ് കടുത്ത വാദപ്രതിവാദം നടന്നു. സെലന്‍സ്‌കിക്കെതിരെ ട്രംപ് ആക്രോശിക്കുന്നതിലേക്ക് വാക്കേറ്റം ചൂടുപിടിച്ചു.

”നിങ്ങള്‍ കൂടുതല്‍ നന്ദിയുള്ളവരായിരിക്കണം… നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ അനാദരവായിരുന്നു,” ട്രംപ് സെലെന്‍സ്‌കിയോട് പറഞ്ഞു. ഉക്രെയ്ന്‍ നേതാവ് ‘മൂന്നാം ലോകമഹായുദ്ധത്തിനൊപ്പം ചൂതാട്ടം’ നടത്തുകയാണെന്നും ട്രംപ് ആരോപിച്ചു. ‘ആളുകള്‍ മരിക്കുന്നു… നിങ്ങള്‍ക്ക് സൈനികരുടെ കുറവുണ്ട്,’ ട്രംപ് സെലെന്‍സ്‌കിയോട് പറഞ്ഞു. ഒന്നുകില്‍ ഒരു കരാര്‍ ഉണ്ടാക്കേണ്ടതുണ്ടെന്നും അല്ലെങ്കില്‍ അമേരിക്ക ചര്‍ച്ചയില്‍ നിന്ന് പിന്മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ ഒരു കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ ഞങ്ങള്‍ പുറത്താണ്, ഞങ്ങള്‍ പുറത്താണെങ്കിലും നിങ്ങള്‍ യുദ്ധം ചെയ്യും. പക്ഷേ അത് മനോഹരമാകുമെന്ന് ഞാന്‍ കരുതുന്നില്ല… നിങ്ങളുടെ പക്കല്‍ കാര്‍ഡുകള്‍ ഇല്ല. ഞങ്ങള്‍ ആ കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍, നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയിലാവും. പക്ഷേ നിങ്ങള്‍ നന്ദിയുള്ളവരല്ല, അതൊരു നല്ല കാര്യമല്ല. ഞാന്‍ സത്യസന്ധനായിരിക്കും,’ അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റിനോടുള്ള യുഎസ് പ്രസിഡന്റിന്റെ മൃദു സമീപനത്തെ സെലന്‍സ്‌കി വിമര്‍ശിച്ചു. ”കൊലയാളിയുമായി യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്ന്” സെലെന്‍സ്‌കി ട്രംപിനോട് അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ ചര്‍ച്ചയുടെ തുടക്കത്തില്‍, റഷ്യയുമായി ഒരു സന്ധിയിലെത്താന്‍ ഉക്രെയ്ന്‍ ‘വിട്ടുവീഴ്ചകള്‍’ ചെയ്യേണ്ടതുണ്ടെന്ന് ട്രംപ് സെലെന്‍സ്‌കിയോട് പറഞ്ഞു. ‘ഞാന്‍ പുടിനുമായി യോജിക്കുന്നില്ല. യുഎസുമായും ലോകത്തിന്റെ നന്മയുമായും ഞാന്‍ യോജിക്കുന്നു,’ ട്രംപ് ചര്‍ച്ചയില്‍ പറഞ്ഞു.