രഹസ്യവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന കണ്ടെത്തലിന് പിന്നാലെ 20 ജീവനക്കാരെ പിരിച്ചുവിട്ട് ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ. ജീവനക്കാരോട് ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ വിവരങ്ങൾ ചോർത്തുന്നത് പോളിസിക്ക് എതിരാണെന്ന് അറിയിച്ചിരുന്നുവെന്ന് മെറ്റ വക്താവ് ഡേവ് അർണോൾഡ് വാർത്ത ശരിവെച്ച് വ്യക്തമാക്കി.  ഞങ്ങൾ ഇത് ഗൗരവമായി തന്നെ എടുക്കുന്നു. ഇനിയും രഹസ്യവിവരങ്ങൾ ചോർത്തിയതായി കണ്ടെത്തിയാൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും മെറ്റ അറിയിച്ചു.

ജീവനക്കാരുമായുള്ള സിഇഒ മാർക്ക് സക്കർബർഗിൻ്റെ കൂടിക്കാഴ്ചയെ അടിസ്ഥാനമാക്കിയുള്ള സമീപകാല റിപ്പോർട്ടുകളുടെ തുടർച്ചയായാണ് കൂട്ട പിരിച്ചുവിടൽ നടന്നത്. അടുത്തിടെ നടന്ന മെറ്റ ജീവനക്കാരുടെ മീറ്റിങ്ങിൽ മെറ്റ സിടിഒ ആൻഡ്രൂ ബോസ്‌വർത്ത് കമ്പനിയിൽ രഹസ്യവിവരങ്ങൾ ചോരുന്നതിനെ കുറിച്ച് സംസാരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.