ചോറ്റാനിക്കരയിലെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ പോക്സോ അതിജീവിതയുടെ നില അതിഗുരുതരാവസ്ഥയില്‍.  ഞായറാഴ്ചയാണ് യുവതിയെ അര്‍ധനഗ്നയായ നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ മുറുകിയ നിലയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില മാറ്റമില്ലാതെ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

2021ലെ പോക്സോ കേസിലെ അതിജീവിതയാണ് ഈ 20കാരി.  കഴുത്തിലുള്ള മുറിവ് ഗുരുതരമാണ്. ദേഹമാസകലം ചതവുണ്ട്. പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതാണെന്ന് പൊലീസ് ഉറപ്പിക്കുന്നു. അതേസമയം പഴയ കേസുമായി ഈ സംഭവത്തിനു ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. തലയോലപ്പറമ്പ് സ്വദേശിയായ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തു.

പെണ്‍കുട്ടി ഇപ്പോഴും അബോധാവസ്ഥയിലായതിനാല്‍ പൊലീസിന് മൊഴിയെടുക്കാനായിട്ടില്ല. ഞായറാഴ്ച ഉച്ചസമയത്താണ് പെണ്‍കുട്ടിയെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. കയ്യിലെ മുറിവില്‍ ഉരുമ്പരിച്ച നിലയിലായിരുന്നു. ദത്തുപുത്രിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടാവാറില്ല. മിക്ക ദിവസങ്ങളിലും വീട്ടില്‍ ഒറ്റക്കായ യുവതിയെ ആക്രമിച്ചതാണെന്നാണ് നിഗമനം. സമീപത്തുകൂടി പോയ ബന്ധുവാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടതെന്നും പൊലീസ് പറയുന്നു.