വാഷിംഗ്‌ടണ്‍: അമേരിക്കയുടെ നാല്‍പത്തിയേഴാം പ്രസിഡന്‍റായി ഡോണൾഡ്‌ ട്രംപ് അധികാരമേല്‍ക്കുന്നതിന് നേരിട്ട് സാക്ഷികളായി ലോകത്തെ പ്രമുഖ ടെക് സിഇഒമാരുടെ നിര. വാഷിംഗ്‌ടണ്‍ ഡിസിയിലെ ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്, ആമസോണ്‍ സിഇഒ ജെഫ് ബെസോസ്, മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ്, ആപ്പിള്‍ സിഇഒ ടിം കുക്ക്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. ടെക് ഭീമന്‍മാര്‍ക്കെല്ലാം മുന്‍നിരയില്‍ കസേരകള്‍ ലഭിച്ചു എന്നതും ശ്രദ്ധേയമായി. 

ട്രംപ് അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും ടെസ്‌ല തലവന്‍ ഇലോണ്‍ മസ്‌കും തമ്മില്‍ സൗഹൃദ സംഭാഷണം നടത്തുന്നതും കാണാനായി. ചെറു പുഞ്ചിരിയോടെയായിരുന്നു ഇരുവരുടെയും സംസാരം. ഈ ദൃശ്യങ്ങള്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള എക്‌സില്‍ (പഴയ ട്വിറ്റര്‍) വൈറലാവുകയും ചെയ്തു. ടു ടെക് ബ്രോസ് എന്ന തലക്കെട്ടിലാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. അതേസമയം ട്രംപിന്‍റെ സ്ഥാനാരോഹണ വേളയിൽ വ്യവസായ പ്രമുഖര്‍ക്ക് അമിത പ്രാധാന്യം ലഭിച്ചു എന്ന വിമര്‍ശനവും ഇതിനകം ഉയര്‍ന്നു. ട്രംപിന്‍റെ കാബിനറ്റ് അംഗങ്ങളേക്കാള്‍ പ്രാധാന്യം ശതകോടീശ്വരന്‍മാര്‍ക്ക് ലഭിച്ചു എന്നാണ് വിമര്‍ശനം.