അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ പടർന്നുപിടിക്കുന്ന കാട്ടുതീയുടെ ഭീകരത തുറന്നുപറഞ്ഞ് മുന്‍ യുഎസ് നീന്തല്‍ താരം ഗാരി ഹാള്‍ ജൂനിയര്‍. അപോകാലിപ്സ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതിനേക്കാൾ ഭയാനകമാണ് അമേരിക്കയിലെ അവസ്ഥയെന്നാണ് ഹാൾ പറയുന്നത്. പസഫിക് പാലിസേഡ്‌സിലുള്ള തന്റെ വസതിയും 10 ഒളിംപിക് മെഡലുകളും നഷ്ടമായതായി ഓസീസ് മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ ഗാരി ഹാള്‍ പറയുന്നു. വീട്ടിലെ വളര്‍ത്തു നായയേയും കുറച്ചുസാധനങ്ങളും മാത്രമാണ് തനിക്കു സുരക്ഷിതമാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

‘നിങ്ങൾ ഇതുവരെ കണ്ടിട്ടുള്ള ഏതൊരു അപ്പോകാലിപ്‌സ് സിനിമയേക്കാൾ 1000 മടങ്ങ് ‌ഭീതിതമാണ് ഇവിടുത്തെ അവസ്ഥ. കാട്ടുതീ പടർന്നതിന് പിന്നാലെ വീടൊഴിയുമ്പോള്‍ മെഡലുകളെ കുറിച്ചാണ് ചിന്തിച്ചിരുന്നത്. പക്ഷേ അതെടുക്കാൻ സാധിച്ചില്ല. സർവതും കത്തിനശിച്ചു. എന്നാല്‍ അതില്ലാതെയും എനിക്ക് ജീവിക്കാനാകും. എല്ലാം വെറും വസ്തുക്കള്‍ മാത്രമാണ്. ജീവിതത്തിൽ ഇനിയെല്ലാം ഒന്നിൽ നിന്ന് തുടങ്ങണം’, ഹാൾ പറഞ്ഞു.

50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തുടർച്ചയായി രണ്ടുതവണ ഒളിംപിക്സ് സ്വര്‍ണം കരസ്ഥമാക്കിയ താരമാണ് ഗാരി ഹാള്‍ ജൂനിയര്‍. 2000ത്തില്‍ സിഡ്നി, 2004ല്‍ ഏഥന്‍സ് ഒളിംപിക്സുകളിലായിരുന്നു താരത്തിന്റെ മെഡൽ നേട്ടം. 1996ലെ ഒളിംപിക്സില്‍ റിലേ മത്സരങ്ങളില്‍ മൂന്ന് സ്വര്‍ണ മെഡലുകളും താരത്തിനുണ്ട്. ഈ അഞ്ച് സ്വര്‍ണത്തിനൊപ്പം മൂന്ന് വെള്ളി, രണ്ട് വെങ്കല മെഡലുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇവയെല്ലാം കാട്ടുതീയില്‍ നഷ്ടമായി.

ജനുവരി ഏഴിന് പടര്‍ന്ന ലോസ് ആഞ്ചല്‍സിലെ കാട്ടുതീ ഇതുവരെയും നിയന്ത്രണവിധേയമാക്കാനായിട്ടില്ല. പതിനായിരക്കണക്കിന് ആളുകളെയാണ് മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. പസഫിക് പാലിസേഡ്‌സ്, അൽതഡേന, പസഡെന എന്നീ പ്രദേശങ്ങളെയാണ് കാട്ടുതീ പ്രധാനമായും ബാധിച്ചത്. സാന്റാ മോനിക്ക, മലീബു പട്ടണങ്ങള്‍ക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്‌സില്‍ പതിനായിരകണക്കിന് ഏക്കറിലേറെ പ്രദേശത്ത് തീപടര്‍ന്നിട്ടുണ്ട്. പസഡേനയ്ക്ക് സമീപവും സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ സില്‍മറിലുമുള്‍പ്പെടെ പലപ്രദേശങ്ങളിലും കാട്ടുതീ ഉണ്ടായിരുന്നു. മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്കമരങ്ങളുമായിരുന്നു തീപടരാന്‍ പ്രധാന കാരണം.