• ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: യുഎസില്‍ ജനിച്ചതിന്റെ പേരില്‍ പൗരത്വം നല്‍കുന്ന പതിവ് അവസാനിപ്പിക്കും എന്നാണ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയിരിക്കുന്ന പ്രഖ്യാപനം. ഇതോടെ ആശങ്കയിലാണ്ടിരിക്കുന്നത് അനധികൃത കുടിയേറ്റക്കാര്‍ മാത്രമല്ല നിയമപരമായി യുഎസില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ അടക്കമാണ്. മാതാപിതാക്കളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ, യുഎസ് മണ്ണില്‍ ജനിച്ച ആര്‍ക്കും പൗരത്വം ഉറപ്പുനല്‍കുന്ന ദീര്‍ഘകാല അമേരിക്കന്‍ പാരമ്പര്യം അവസാനിപ്പിക്കാനാണ് വിവാദ നിര്‍ദ്ദേശത്തിലൂടെ ട്രംപ് ശ്രമിക്കുന്നത്.

അമേരിക്കന്‍ ഭരണഘടനയുടെ 14-ാം ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ നയം 150 വര്‍ഷത്തിലേറെയായി നിലവിലുണ്ട്. ജന്മാവകാശ പൗരത്വം എന്നാല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജനിച്ചവര്‍ സ്വയമേവ അമേരിക്കന്‍ പൗരനാകും എന്നതാണ്. പതിറ്റാണ്ടുകളായി ഇത് നിലവിലുണ്ട്, കൂടാതെ രാജ്യത്ത് അനധികൃതമായോ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ പദ്ധതിയുമായി യുഎസില്‍ ടൂറിസ്റ്റ് വിസയിലോ സ്റ്റുഡന്റ് വിസയിലോ എത്തിയപ്പോള്‍ ജനിച്ച കുട്ടികള്‍ക്ക് അടക്കം ഇത് ബാധകമാണ്.

‘യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജനിച്ചവരോ നാച്ചുറലൈസ് ആയവരോ, അതുവഴി രാജ്യത്തിന്റെ അധികാരപരിധിക്ക് വിധേയരായവരോ ആയ എല്ലാ വ്യക്തികളും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെയും അവര്‍ താമസിക്കുന്ന സംസ്ഥാനത്തിലെയും പൗരന്മാരാണ്’ എന്നാണ് 1868-ല്‍ അംഗീകരിച്ച 14-ാം ഭേദഗതിയില്‍ പറയുന്നത്. മുമ്പ് അടിമകളാക്കിയ ആളുകള്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും പൗരത്വം നല്‍കുന്നതിനാണ് ഈ വ്യവസ്ഥ ആദ്യം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇത് എല്ലാ രാജ്യങ്ങളുടെയും രീതിയല്ല ഇതെന്നും ഈ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഒരു അമേരിക്കന്‍ പൗരനാകുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കണമെന്നും ട്രംപും അദ്ദേഹത്തിന്റെ അനുയായികളും വാദിക്കുന്നു. എന്നിരുന്നാലും, നയത്തെ എതിര്‍ക്കുന്നവര്‍, നിയമം ഇല്ലാതാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വാദിക്കുന്നു. പ്രത്യേകിച്ച് യുഎസില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കോ താല്‍ക്കാലിക വിസയിലുള്ള സന്ദര്‍ശകര്‍ക്കോ ജനിക്കുന്ന കുട്ടികള്‍ക്ക് അവരുടെ അവകാശം ഹനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടുന്നു.

ഈ ആഴ്ച ഒരു അഭിമുഖത്തില്‍, അധികാരത്തില്‍ വന്നാല്‍ ജന്മാവകാശ പൗരത്വം നിര്‍ത്താന്‍ താന്‍ പദ്ധതിയിട്ടിരുന്നതായാണ് ട്രംപ് പറഞ്ഞത്. ”ഞങ്ങള്‍ അത് അവസാനിപ്പിക്കാന്‍ പോകുന്നു, കാരണം ഇത് പരിഹാസ്യമാണ്,” അദ്ദേഹം പറഞ്ഞു. തങ്ങളുടെ കുട്ടിക്ക് യുഎസ് പൗരത്വം ഉറപ്പാക്കുന്നതിനായി പ്രസവിക്കുക എന്ന ഏക ഉദ്ദേശത്തോടെ ഗര്‍ഭിണികള്‍ യുഎസില്‍ പ്രവേശിക്കുന്ന ‘ബര്‍ത്ത് ടൂറിസം’ അവസാനിപ്പിക്കേണ്ടതുണ്ട് എന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു.

തന്റെ ആദ്യ ടേമില്‍ ട്രംപ് ഈ വിഷയം ഉന്നയിച്ചെങ്കിലും ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. എന്നിരുന്നാലും, അത്തരമൊരു നീക്കം നിയമപരവും ഭരണഘടനാപരവുമായ കാര്യമായ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് അറിയാമായിരുന്നിട്ടും, ഇത്തവണ, നിയുക്ത പ്രസിഡന്റ് വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു എന്നതാണ് രാഷ്ട്ീയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

നിയമപരവും രാഷ്ട്രീയവുമായ വെല്ലുവിളികള്‍

ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന്, 1868 ജൂലൈയില്‍ കോണ്‍ഗ്രസ് 14-ാം ഭേദഗതി അംഗീകരിച്ചു. ആ ഭേദഗതി കറുത്തവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പൗരത്വം ഉറപ്പുനല്‍കി. ജന്മാവകാശ പൗരത്വത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന കേസ് 1898-ല്‍, ചൈനീസ് കുടിയേറ്റക്കാരായ ദമ്പതികളുടെ മകനായി ഫ്രാന്‍സിസ്‌കോയില്‍ ജനിച്ച വോങ് കിം ആര്‍ക്ക് യുഎസ് പൗരനാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതാണ്. ചൈനീസ് എക്സ്‌ക്ലൂഷന്‍ ആക്ട് പ്രകാരം അദ്ദേഹം പൗരനല്ലെന്ന് പറഞ്ഞ് വിദേശയാത്രയ്ക്ക് ശേഷം ഫെഡറല്‍ ഗവണ്‍മെന്റ് അദ്ദേഹത്തെ കൗണ്ടിയിലേക്ക് വീണ്ടും പ്രവേശിക്കുന്നത് നിഷേധിക്കാന്‍ ശ്രമിച്ചിരുന്നു.

‘അതിര്‍ത്തി കടന്ന് ഒരു കുട്ടി ജനിക്കുന്നത് കൊണ്ട് പൗരത്വത്തിന് അര്‍ഹത നല്‍കരുത്,’ എന്നാണ് കുടിയേറ്റം കുറയ്ക്കുന്നതിന് വേണ്ടി വാദിക്കുന്ന ഗ്രൂപ്പായ NumbersUSA യുടെ ഗവേഷണ ഡയറക്ടര്‍ എറിക് റുവാര്‍ക്ക് പറയുന്നത്. ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്നത് അനധികൃത കുടിയേറ്റത്തിനുള്ള പ്രോത്സാഹനം കുറയ്ക്കുമെന്ന് റുവാര്‍ക്കും വലതുപക്ഷത്തുള്ള മറ്റുള്ളവരും വാദിക്കുന്നു.

എന്നിരുന്നാലും, സമ്പൂര്‍ണ്ണ സാമൂഹികവും രാഷ്ട്രീയവുമായ അവകാശങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഒരു പുതിയ തരം ആളുകളെ യുഎസില്‍ സൃഷ്ടിക്കാന്‍ ഇതിന് കഴിയുമെന്ന് നിര്‍ദ്ദേശത്തിന്റെ വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇമിഗ്രേഷന്‍ അനുകൂല കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈസ് പ്രസിഡന്റ് അലക്സ് നൗരസ്തെഹ് ട്രംപിന്റെ പദ്ധതിയെ ”നോണ്‍ സ്റ്റാര്‍ട്ടര്‍” എന്ന് വിശേഷിപ്പിച്ചു. ‘ഞാന്‍ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ അത്ര ഗൗരവമായി എടുക്കുന്നില്ല. ഏതാണ്ട് ഒരു പതിറ്റാണ്ടായി അദ്ദേഹം ഇത്തരത്തില്‍ കാര്യങ്ങള്‍ പറയുന്നുണ്ട്.’ മുമ്പ് അദ്ദേഹം പ്രസിഡന്റായിരുന്നപ്പോള്‍ ഈ അജണ്ട മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹം ഒന്നും ചെയ്തില്ല.’- നൗരസ്‌തെ ചൂണ്ടിക്കാട്ടി.

കുടിയേറ്റക്കാരെ എങ്ങനെ ബാധിക്കും

നയം മാറിയാല്‍ വലിയൊരു വിഭാഗം യുഎസ് പൗരന്മാരെ ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, യുഎസില്‍ ഏകദേശം 4.8 ദശലക്ഷം ഇന്ത്യന്‍-അമേരിക്കക്കാര്‍ താമസിക്കുന്നുണ്ടെന്ന് പ്യൂ റിസര്‍ച്ച് കണക്കാക്കുന്നു, അവരില്‍ 1.6 ദശലക്ഷം പേര്‍ രാജ്യത്ത് ജനിച്ചു. പുതിയ നിര്‍ദ്ദേശപ്രകാരം ഈ വ്യക്തികള്‍ക്ക് ഇനി പൗരത്വത്തിന്റെ തെളിവ് ഉണ്ടായിരിക്കില്ല. അടുത്തിടെ നടത്തിയ പ്രസ്താവനയില്‍, കുടുംബങ്ങളെ തകര്‍ക്കുന്നതിനെക്കുറിച്ച് ട്രംപ് ആശങ്ക പ്രകടിപ്പിച്ചു, ജന്മാവകാശ പൗരത്വം ഇല്ലാതാക്കിയാല്‍, കുടുംബങ്ങളെ ഒരു യൂണിറ്റായി നാടുകടത്തേണ്ടിവരും. അതില്‍ യുഎസ് പൗരന്‍മാരായ കുട്ടികളും ഉള്‍പ്പെടും എന്നതാണ് മറ്റൊരു തടസം.

അമേരിക്കന്‍ ഇമിഗ്രേഷന്‍ കൗണ്‍സിലിന്റെ 2011 ലെ ഫാക്ട്ഷീറ്റ്, ജനനാവകാശ പൗരത്വം ഇല്ലാതാക്കുന്നത് യുഎസ് പൗരന്മാര്‍ക്ക് അവരുടെ പൗരത്വം തെളിയിക്കുന്നത് ബുദ്ധിമുട്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. കാരണം ജനന സര്‍ട്ടിഫിക്കറ്റുകള്‍ നിലവില്‍ പൗരത്വത്തിന്റെ പ്രാഥമിക തെളിവായി ഉപയോഗിക്കുന്നു. ജന്മാവകാശ പൗരത്വം റദ്ദാക്കുന്നത് ദശലക്ഷക്കണക്കിന് അമേരിക്കന്‍ കുട്ടികളെ ബാധിക്കുമെന്നും യുഎസ് സര്‍ക്കാരിന് കാര്യമായ ഭരണഭാരം സൃഷ്ടിക്കുമെന്നും ഫാക്ട്ഷീറ്റ് അഭിപ്രായപ്പെടുന്നു.