പഞ്ചാബില്‍നിന്നുള്ള 101 കര്‍ഷകര്‍ ശംഭു അതിര്‍ത്തിയില്‍നിന്ന് ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലേക്ക് മാര്‍ച്ച് പുനരാരംഭിച്ചു. മാര്‍ച്ച് പുനരാരംഭിച്ചതോടെ ഹരിയാന അതിര്‍ത്തിയില്‍ പോലീസ് കര്‍ഷകരെ തടഞ്ഞു. കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. കണ്ണീര്‍വാതകത്തെ തടയാന്‍ മാസ്‌കുകളും മറ്റ് പ്രതിരോധ സംവിധാനങ്ങളും കര്‍ഷകര്‍ കരുതിയിരുന്നു. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുമാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ പങ്കെടുക്കുന്ന 101 കര്‍ഷകരും തിരിച്ചറിയല്‍ കാര്‍ഡുകളും രേഖകളും കരുതിയിരുന്നു. ഇത് പരിശോധിച്ചശേഷമാണ് പോലീസ് കര്‍ഷകരെ കടന്നുപോകാന്‍ അനുവദിച്ചത്. വാഹനങ്ങള്‍ കടന്നുപോകാതിരിക്കാന്‍ റോഡുകളില്‍ ആണികള്‍ തറച്ചിരുന്നു. വെള്ളിയാഴ്ച പൊലീസ് നടപടിയെത്തുടര്‍ന്ന് ദേശീയ തലസ്ഥാനത്തേക്കുള്ള മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.

‘ചര്‍ച്ചകള്‍ നടത്തുന്നതിന് കേന്ദ്രത്തില്‍നിന്ന് ഞങ്ങള്‍ക്ക് ഒരു സന്ദേശവും ലഭിച്ചിട്ടില്ല. മോദി സര്‍ക്കാര്‍ ചര്‍ച്ച നടത്താനുള്ള മാനസികാവസ്ഥയിലല്ല.’ കര്‍ഷക നേതാവ് സര്‍വാന്‍ സിംഗ് പന്ദര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കര്‍ഷക മാര്‍ച്ചിന് തൊട്ടുമുമ്പ്, ഹരിയാന സര്‍ക്കാര്‍ ഡിസംബര്‍ 9 വരെ അംബാല ജില്ലയിലെ 11 ഗ്രാമങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ബള്‍ക്ക് എസ്എംഎസ് സേവനങ്ങള്‍ തടഞ്ഞിരിക്കുകയാണ്. സെക്ഷന്‍ 163 പ്രകാരം അഞ്ചോ അതിലധികമോ ആളുകള്‍ നിയമവിരുദ്ധമായി ഒത്തുകൂടുന്നത് നിരോധിച്ചിരിക്കുന്നു. ഹരിയാന പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് 16 കര്‍ഷകര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളും ഖനൗരി അതിര്‍ത്തിയില്‍ മരണം വരെ നിരാഹാര സമരം നടത്തി പ്രതിഷേധിക്കുകയാണ്. ദല്ലേവാളിന് എട്ട് കിലോ ഭാരം കുറഞ്ഞതായി കര്‍ഷകര്‍ അവകാശപ്പെട്ടു.