മുംബൈ: ബാന്ദ്ര പോലീസിന്‍റെ ഫോണില്‍ വിളിച്ച് ബോളിവുഡ് നടൻ ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ ഛത്തീസ്ഗഢിലെ റായ്പൂരിൽ നിന്ന് അഭിഭാഷകനായ ഫൈസാൻ ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ മുംബൈയിലേക്ക് കൊണ്ടുവന്നുവെന്നാണ് വിവരം. 

നവംബർ 5-ന് ബാന്ദ്ര പോലീസ് സ്‌റ്റേഷനിലേക്ക് വന്ന ഭീഷണി കോളിനെ തുടർന്നാണ് അറസ്റ്റ്. തന്‍റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഇയാള്‍ കോള്‍ ചെയ്തത്. ഇത് പിന്തുടര്‍ന്നാണ് പൊലീസ് ഇയാളിലേക്ക് എത്തിയത്. കോൾ ചെയ്തതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോൾ, സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ് നവംബർ 2 ന് അത് മോഷ്ടിക്കപ്പെട്ടതായി ഖാൻ അവകാശപ്പെട്ടുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാല്‍ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. 

ഇയാളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ ഛത്തീസ്ഗഢ് പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു.  ബാന്ദ്ര പോലീസ് നവംബർ ഏഴിന് ഇയാളെ റായ്പൂരില്‍ വച്ച് ചോദ്യം ചെയ്തു. നവംബർ 2 ന് തന്‍റെ മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടതായി ഖാൻ പറഞ്ഞു, ഇതിനെ തുടര്‍ന്ന് ലോക്കൽ പോലീസ് സ്റ്റേഷനിൽ എഫ്ഐആര്‍ ഫയൽ ചെയ്തുവെന്ന് ഇയാള്‍ അവകാശപ്പെട്ടു.