റാഞ്ചി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ജാര്‍ഖണ്ഡില്‍ നിന്ന് ഏഴ് പേരെ ബിഹാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പാറ്റ്‌നയിലേക്ക് കൊണ്ടുവരും.

ജാര്‍ഖണ്ഡില്‍നിന്നാണ് നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തുനിന്നുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കേസില്‍ ഇതുവരെ ബിഹാര്‍ പോലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം 20 ആയി.

അതേസമയം നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർഥികള്‍ക്കായുള്ള പുനഃപരീക്ഷ ഞായറാഴ്ച നടക്കും. പുതിയ സെന്‍ററുകളിലാണ് പരീക്ഷ നടത്തുക.

വിവാദമായ ഏഴ് സെന്‍റുകളില്‍ ആറെണ്ണത്തിലും മാറ്റം വരുത്തിയതായി എൻടിഎ അറിയിച്ചു. രണ്ട് പേർ മാത്രം പരീക്ഷ എഴുതുന്ന ചണ്ഡീഗഡിലെ സെന്‍റർ മാത്രം നിലനിർത്തിയിട്ടുണ്ട്. ഹരിയാന, മേഘാലയ, ചത്തീസ്ഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് മറ്റ് ആറ് സെന്‍ററുകള്‍.