ഡോ. ജോർജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: വല്ലാത്തൊരു കെണിയിലാണ് സാക്ഷാല്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇപ്പോള്‍. എതിരാളിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ ‘ചരിത്രത്തിലെ ആദ്യത്തെ കുറ്റവാളി’യായ പ്രസിഡന്റ് എന്നു വിശേഷിപ്പിച്ചപ്പോള്‍ തന്നെ കാത്തിരിക്കുന്നത് സമാനമായൊരു വിധിയാണെന്ന് ബൈഡന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല. അടുത്തിടെ തോക്കു കേസില്‍ മകന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ചരിത്രത്തിലാദ്യമായി ഒരു പ്രസിഡന്റിന്റെ മകന്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടു. ഇതോടെ താന്‍ വച്ച കെണിയില്‍ താന്‍ തന്നെ കുടുങ്ങി എന്ന മട്ടിലായി ബൈഡന്റെ അവസ്ഥ.

കഴിഞ്ഞ മാസം ഡൊണാള്‍ഡ് ട്രംപ് തന്റെ ന്യൂയോര്‍ക്ക് ഹഷ്മണി ട്രയലില്‍ 34 കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷം, പ്രസിഡന്റ് ബൈഡന്‍ തന്റെ റിപ്പബ്ലിക്കന്‍ നോമിനിക്ക് ഒരു പുതിയ പേര് സമ്മാനച്ചിരിരുന്നു, കണ്‍വിക്ടഡ് ഫെലോണ്‍!. ഇപ്പോള്‍ അത് സ്വന്തമായി ബാധകമായിരിക്കുകയാണ്. മകന്‍ ഹണ്ടര്‍ ബൈഡനെ അതേ പേര് തന്നെ വിളിച്ച് ട്രംപിന്റെ അനുയായികള്‍ കളം കൊഴുപ്പിക്കുന്നു. എന്തൊരു വിരോധാഭാസം!

‘അമേരിക്കന്‍ ചരിത്രത്തിലാദ്യമായി, കുറ്റവാളിയായി ശിക്ഷിക്കപ്പെട്ട ഒരു മുന്‍ പ്രസിഡന്റ് ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താന്‍ വീണ്ടും ശ്രമിക്കുന്നു,’ ജൂണ്‍ 3 ന് കണക്റ്റിക്കട്ടിലെ ഗ്രീന്‍വിച്ചില്‍ നടന്ന ധനസമാഹരണത്തില്‍ ബൈഡന്‍ അനുയായികളോട് പറഞ്ഞത് ഇങ്ങനെയാണ്. ഡെലവെയറിലെ ഫെഡറല്‍ കോടതി ജൂറി മൂന്ന് തോക്ക് ആരോപണങ്ങളില്‍ പ്രസിഡന്റ് ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെ അടുത്തിടെ ശിക്ഷിച്ചതോടെ ഇപ്പോള്‍ കളി മാറി. ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ മകനോ മകളോ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇത് ചരിത്രപരമായ ആദ്യത്തേതായി അടയാളപ്പെടുത്തുന്നു.

2024ലെ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ ശിക്ഷാവിധി പ്രയോജനപ്പെടുത്താനുള്ള ബൈഡന്‍ പ്രചാരണ തന്ത്രത്തെ മകനെതിരേയുള്ള വിധി സങ്കീര്‍ണ്ണമാക്കും. ബൈഡന്റെ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണവും കോണ്‍ഗ്രസ് ഡെമോക്രാറ്റുകളും ട്രംപിനെ ‘കുറ്റവാളി’ എന്നാണ് സ്ഥിരമായി അഭിസംബോധന ചെയ്യുന്നത്. ഹണ്ടര്‍ ബൈഡന്റെ ശിക്ഷാവിധിയെത്തുടര്‍ന്ന്, ട്രംപിനെ കുറ്റവാളിയായി മുദ്രകുത്തുന്നത് ഇപ്പോള്‍ ബൈഡന്റെ സ്വന്തം കുടുംബവുമായി ബന്ധപ്പെട്ട് കൂടുതല്‍ സൂക്ഷ്മപരിശോധനയക്കു വിധേയമാക്കിയേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ശിക്ഷിക്കപ്പെട്ട കുറ്റവാളി’യ ബൈഡന്‍ കൈവിടില്ല

ഹണ്ടര്‍ ബൈഡന്‍ ശിക്ഷിക്കപ്പെട്ടിട്ടും ട്രംപിനെ ‘കുറ്റവാളി’ എന്ന് വിളിക്കുന്നത് തുടരാന്‍ മടിക്കില്ലെന്ന് ബൈഡന്‍ പ്രചാരണവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി മത്സരിക്കുന്ന ട്രംപിന്റെയും സ്വകാര്യ പൗരനായി തുടരുന്ന ഹണ്ടര്‍ ബൈഡന്റെയും വിധികള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ അമേരിക്കക്കാര്‍ക്ക് കഴിയുമെന്നാണ് ബൈഡന്‍ ടീമിന്റെ വാദം.

എന്നാല്‍ ട്രംപിന്റെ പ്രചാരണ സംഘം ട്രംപിന്റെ ക്രിമിനല്‍ റെക്കോര്‍ഡിലെ ആക്രമണങ്ങളെ ചെറുക്കുന്നതിന് ഹണ്ടര്‍ ബൈഡന്റെ ശിക്ഷാവിധി ഉപയോഗിക്കുമെന്ന് വ്യക്തമാണ്. ജൂണ്‍ 27 ന് ബൈഡനുമായുള്ള രണ്ട് ടെലിവിഷന്‍ സംവാദങ്ങളില്‍ ആദ്യത്തേതില്‍ ഹണ്ടര്‍ ബൈഡന്റെ കുറ്റകരമായ വിധി ട്രംപിന് ശക്തമായ എതിര്‍വാദം നല്‍കുമെന്ന് റിപ്പബ്ലിക്കന്‍ തന്ത്രജ്ഞന്‍ സ്‌കോട്ട് ജെന്നിംഗ്‌സ് അഭിപ്രായപ്പെട്ടു.

‘പ്രത്യേകിച്ച് ജോ ബൈഡന്‍ ഡൊണാള്‍ഡ് ട്രംപിനെ കുറ്റവാളിയെന്ന് ആവര്‍ത്തിച്ച് വിളിക്കുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ ട്രംപിന് ആവശ്യമായ ആയുധങ്ങള്‍ നല്‍കുന്നതാകും ഇത്. ‘സംവാദത്തില്‍ ജോ ബൈഡന്‍ എത്ര കഠിനമായി ക്രിമിനല്‍ വിശേഷണങ്ങളുമായി പോകുന്നു എന്നതിനെ ആശ്രയിച്ചാകും ട്രംപിന്റെ തിരിച്ചടി. ക്രിമിനല്‍ വിശേഷണങ്ങളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചാല്‍ ബൈഡന്‍ കുറച്ചു വിയര്‍ക്കും എന്നു തന്നെയാണ് രാഷ്ട്രീയ വൃത്തങ്ങളിലെ ചര്‍ച്ച.