കുവൈറ്റ് സിറ്റി: അടുത്ത കാലത്തായി ഫയലുകള്‍ പൂട്ടിപ്പോയ കമ്പനികളിലും സ്ഥാപനങ്ങളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസി തൊഴിലാളികള്‍ക്ക് അവരുടെ താമസരേഖ മറ്റ് കമ്പനികളിലേക്ക് മാറ്റുന്നതിന് അവസരം നല്‍കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ നേരത്തെ അവസാനിപ്പിച്ചതാണെങ്കിലും മാനുഷിക പരിഗണന നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പല കാരണങ്ങളാല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച സ്ഥാപനങ്ങളിലെ ഈ തൊഴിലാളികളെ സ്ഥലം മാറ്റാന്‍ അനുമതി നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ജൂലൈയില്‍ കമ്പനികള്‍ അവരുടെ ഫയലുകള്‍ തൊഴിലാളികളില്‍ നിന്ന് ‘ക്ലിയര്‍’ ചെയ്യണമെന്നാണ് വ്യവസ്ഥ.

പ്രത്യേക നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി മാത്രമേ പൂട്ടിപ്പോയ പഴയ കമ്പനിയില്‍ നിന്ന് മറ്റൊരു കമ്പനിയിലേക്ക് താമസ രേഖകളുടെ മാറ്റം സാധ്യമാവുകയുള്ളൂ. മറ്റ് കമ്പനികളുമായുള്ള സാധുവായ ഫയലുകളിലേക്ക് മാത്രമേ തൊഴിലാളികളുടെ കൈമാറ്റം അനുവദിക്കൂ എന്നതാണ് പ്രധാന വ്യവസ്ഥകളിലൊന്നെന്ന് അല്‍ ജരീദ പത്രം റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, അടച്ചതോ പ്രവര്‍ത്തനം നിര്‍ത്തിയതോ ആയ കമ്പനിയില്‍ അവരുടെ വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്ത് 12 മാസത്തില്‍ കൂടുതല്‍ കഴിഞ്ഞാല്‍ മാത്രമേ ഒരു ഫയലില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ തൊഴിലാളികളെ അനുവദിക്കുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ലൈസന്‍സ് ഉള്ള കമ്പനികള്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്, അവരുടെ തൊഴില്‍ കൈമാറ്റം ചെയ്യുന്നതിനുള്ള നിബന്ധനകളിലൊന്ന് വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്ത് കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും കഴിഞ്ഞിരിക്കണം എന്നതാണ്. ഇതിന് അനുസരിച്ചായിരിക്കും തൊഴിലാളിയുടെ കൈമാറ്റം സ്വീകരിക്കുന്നതോ നിരസിക്കുന്നതോ ആയ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.