തലശേരി: നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്ന കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച കേസിലെ പ്രതി മുഹമ്മദ് ഷിഹാദിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്ക് തലശേരി കോടതിയാണ് മുഹമ്മദിനെ റിമാൻഡ് ചെയ്തത്.
ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. തലശേരിയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. രാജസ്ഥാൻ സ്വദേശിയായ ആറു വയസുകാരൻ ഗണേശിനാണ് മർദനമേറ്റത്. ബാലനെ മർദിച്ചത് ചിലയാളുകൾ ചോദ്യം ചെയ്തെങ്കിലും അത് ഗൗനിക്കാതെ ഷിഹാദ് കാറിൽ കയറി പോകുകയായിരുന്നു.
കേരളത്തിൽ ജോലിക്ക് എത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേശ്. കുട്ടിയുടെ നടുവിന് സാരമായ പരിക്കേറ്റതായാണ് റിപ്പോർട്ട്. ഷിഹാദിന്റെ കാറും കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. പോലീസിനോട് വിശദീകരണം ആവശ്യപ്പെടുമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ പറഞ്ഞിരുന്നു.



