ന്യൂയോർക്: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെതിരെ ഗുരുതര ആരോപണങ്ങളുമായി യു.എസ് കോടതിയിൽ പരാതി നൽകിയിരിക്കയാണ് മുൻ വീട്ടുവേലക്കാരി. കടുത്ത വംശീയവാദിയാണ് ബെസോസ് എന്നും ബെസോസിന്റെ സഹപ്രവർത്തകരാൽ വംശീയവിവേചനം നേരിട്ടുവെന്നും പരാതിയിൽ പറയുന്നുണ്ട്. വിശ്രമം പോലും നൽകാതെ മണിക്കൂറുകളോളം ജോലി ചെയ്യിപ്പിച്ചതായും ആഹാരം കഴിക്കാൻ പോലും സമയം നൽകിയില്ലെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.

2019ലാണ് മെഴ്സിഡസ് വേദ ബെസോസിന്റെ വീട്ടിൽ ജോലി ചെയ്തിരുന്നത്. ചിലപ്പോൾ 10 മുതൽ 14മണിക്കൂർ വരെ വിശ്രമമില്ലാതെ പണിയെടുപ്പിച്ചിട്ടുണ്ട്. സിയാറ്റിൽ കോടതിയിൽ ചൊവ്വാഴ്ചയാണ് മെഴ്സിഡസ് പരാതി നൽകിയത്.

വീട്ടുജോലി ചെയ്യുന്നവർക്ക് വിശ്രമിക്കാൻ പ്രത്യേക മുറി നൽകിയിരുന്നില്ല. മുഷിഞ്ഞ വസ്ത്രങ്ങൾ ഇട്ടിരുന്ന മുറിയിലിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. സെക്യൂരിറ്റി മുറിക്ക് സമീപമുള്ള ടോയ്‍ലറ്റ് ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബെസോസിനെതിരെ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.