ഗീലോംഗ്: ട്വന്റി-20 ലോകകപ്പിൽ ഹാട്രിക്ക് നേടി ഇന്ത്യൻ വംശജനായ യുഎഇ താരം കാർത്തിക് പളനിയപ്പൻ മെയ്യപ്പൻ. ശ്രീലങ്കയ്ക്കെതിരായ പ്രാഥമിക റൗണ്ട് മത്സരത്തിലാണ് 22 വയസുകാരനായ താരം ഈ നേട്ടം സ്വന്തമാക്കിയത്.
ലങ്കൻ ഇന്നിംഗ്സിലെ 15-ാം ഓവറിലാണ് മെയ്യപ്പൻ ശ്രീലങ്കയുടെ നടുവൊടിച്ച പ്രകടനം പുറത്തെടുത്തത്. ഓവറിലെ അവസാന മൂന്ന് പന്തുകളിലാണ് മെയ്യപ്പൻ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയത്.
ഓവറിൽ നാലാം പന്തിൽ ഭാനുക രജപക്സെ ഉയർത്തിയടിച്ച പന്ത് കാഷിഫ് ദൗദിന്റെ കൈകളിലെത്തിച്ചാണ് മെയ്യപ്പൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അടുത്ത പന്തിൽ ചരിത് അസലങ്കയെ ഗൂഗ്ലിയിൽ കുടുക്കി വിക്കറ്റ് കീപ്പർ അരവിന്ദിന്റെ കൈകളിൽ എത്തിച്ച് ഗോൾഡൻ ഡക്കിന് പുറത്താക്കി.
ഹാട്രിക്ക് നേട്ടം അടുത്തെത്തിയ സമർദം ബാധിക്കാതെ തൊടുത്ത അവസാന പന്തിൽ ദാസുൻ ശനകയെ മെയ്യപ്പൻ കാസിൽ ചെയ്തു. മനോഹരമായി കുത്തിതിരിഞ്ഞെത്തിയ പന്ത് ശനകയുടെ പാഡിനും ബാറ്റിനുമിടയിലൂടെ സ്റ്റന്പിൽ കൊണ്ടതോടെ മെയ്യപ്പൻ ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായി.
ട്വന്റി-20 ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന അഞ്ചാമത്തെ താരമായ മെയ്യപ്പൻ, ലോകകപ്പിൽ ടെസ്റ്റ് പദവിയുള്ള രാജ്യത്തിനെതിരെ ഹാട്രിക്ക് നേടുന്ന അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആദ്യ താരമെന്ന പദവിയും സ്വന്തമാക്കി.
നാലോവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മെയ്യപ്പന്റെ കരുത്തിൽ ലങ്കൻ ഇന്നിംഗ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 152 റൺസിലൊതുങ്ങി.



