ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

‘സമത്വവും ഒരുമയും ഐശ്വര്യവും നിറഞ്ഞ ഒരു നല്ലകാലത്തിന്റെ ഓര്‍മ പുതുക്കുന്ന ഓണം ഓരോ മനസ്സിലും ഭവനത്തിലുംഉത്സവത്തിന്റെ സ്വര്‍ഗീയാനന്ദം പകരട്ടെയെന്ന് ഞാനാശംസിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഓണത്തിന്റെഈണവും സമ്ബല്‍സമൃദ്ധിയുടെ തിളക്കവും കേരളം നല്‍കുന്ന ഒരുമയുടെയും സമത്വത്തിന്റെയും സ്‌നേഹസന്ദേശമായി ലോകമെങ്ങും പരക്കട്ടെ എന്ന്ഗവര്‍ണര്‍ ട്വിറ്ററില്‍ പങ്കു വെച്ച വീഡിയോയിലൂടെ ആശംസിച്ചു.

അതേ സമയം ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസകള്‍ പങ്കു വെച്ചത്.

ഈ പ്രത്യേക വേളയില്‍ ഉത്സാഹവും സാഹോദര്യവും ഐക്യവും ചേര്‍ന്ന ഉത്സവത്തിന് ആശംസകളെന്നും ഏവരുടെയും നല്ല് ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

നിറത്തിന്റെയും രുചികളുടെയും ഉത്സവമാണ് ഓണം. പാകം ചെയുന്ന വിഭവങ്ങള്‍ മുതല്‍ വിളമ്ബുന്ന വാഴയിലയില്‍ വരെ നിരവധി ചിട്ടകളും ഐതീഹ്യങ്ങളും നിറഞ്ഞു നില്‍ക്കുന്ന വിഭവ സമൃദ്ധമായ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഉത്സവം.

കര്‍ക്കിടകത്തിന്റെയും മഴക്കാലത്തിന്റെയും പഞ്ഞകാലം കടന്ന് ആളുകള്‍ വാണിജ്യം പുനരാരംഭിക്കുന്ന കാലമാണ് ശ്രാവണമാസം. ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച്‌ ആവണം ആയി മാറിയെന്നും പിന്നീട് അത് ഓണമായി കരുതപ്പെടുന്നു.

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനമായി കരുതപ്പെടുന്നത്. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരിത്താന്‍ വേണ്ടിയാണ് അത്തപൂക്കളം ഒരുക്കുന്നത് എന്നും ഐതിഹ്യമുണ്ട്.

ചിങ്ങമാസത്തിലെ അത്തം നാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിലാണ് വീട്ടുമുറ്റത്ത് അത്തപ്പൂക്കളം ഒരുക്കുക. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധതരം പൂക്കള്‍ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളൂ.