ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം നാളെ പോളിംഗ് ബൂത്തിലേയ്ക്ക്. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം സംസ്ഥാനം ഇന്ന് നിശബ്ദ പ്രചാരണത്തിൻ്റെ ചൂടിലാണ്. അവസാന മണിക്കൂറിലും വിലപ്പെട്ട വോട്ടുകൾ സ്വന്തം ചിഹ്നത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്. നാളെ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ജില്ലാ കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്ലാണ് നിരോധനാജ്ഞ. ഏപ്രില്‍ 24-ന് കൊട്ടിക്കലാശം അവസാനിച്ചതോടെ ജില്ലകളില്‍ നിരോധനാജ്ഞ ആരംഭിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളില്‍ ഏപ്രില്‍ 27-ന് രാവിലെ ആറുമണിവരെയാണ് നിരോധനാജ്ഞ. എന്നാല്‍ കാസര്‍കോട് ഏപ്രില്‍ 27-ന് വൈകിട്ട് ആറുമണിവരെ നിരോധനം നീളും.

അടിയന്തര ഘട്ടങ്ങളില്‍ നോട്ടീസ് നല്‍കാതെ നിയമ നടപടികള്‍ സ്വമേധയാ ആരംഭിക്കുന്നതിന് അധികാരമുള്ള 1973-ലെ ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 144 (2) പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ, മലപ്പുറം കളക്ടര്‍ വി.ആര്‍. വിനോദ്, കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവരാണ് നിരോധനാജ്ഞ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.