പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസ് മാര്‍ച്ചിലെ ശമ്പളം ഭാഗികമായി വിതരണം ചെയ്തത് സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്ന്. ബൈജു സ്വന്തംനിലയ്ക്ക് 30 കോടി രൂപ കണ്ടെത്തിയിരുന്നു. ഈ പണം ഉപയോഗിച്ചാണ് ജീവനക്കാര്‍ക്ക് മാര്‍ച്ചിലെ ശമ്പളം 

ഒരുമാസം ശമ്പളത്തിന് മാത്രമായി 45-50 കോടി രൂപയാണ് ബൈജൂസിന് വേണ്ടിവരുന്നത്. 15,000ത്തോളം ജീവനക്കാരാണ് ബൈജൂസില്‍ ജോലി ചെയ്യുന്നത്. താഴ്ന്ന പ്രതിഫലം വാങ്ങുന്നവരുടെയും ടീച്ചര്‍മാരുടെയും മുഴുവന്‍ ശമ്പളവും കൊടുത്തപ്പോള്‍ ഉയര്‍ന്ന തസ്തികയിലുള്ളവര്‍ക്ക് മാര്‍ച്ചിലെ പകുതി ശമ്പളമാണ് നല്‍കിയിരിക്കുന്നത്. ഫെബ്രുവരിയിലെ ശമ്പളത്തിന്റെ ഒരുഭാഗവും കൊടുത്തു തീര്‍ക്കാനുണ്ട്.

ബൈജൂസിന് നിര്‍ണായക ആഴ്ച

ശമ്പള വിതരണത്തിനായി സിഇഒ തന്നെ രംഗത്തെത്തിയത് ജീവനക്കാരുടെ മനോഭാവത്തിലും അനുകൂല മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിസന്ധി സമയത്ത് ജീവനക്കാരെ ചേര്‍ത്തു നിര്‍ത്താന്‍ ബൈജു രവീന്ദ്രന്‍ തുടക്കം മുതല്‍ ശ്രദ്ധിച്ചിരുന്നു. മാര്‍ച്ചില്‍ ശമ്പളം വൈകിയ സമയത്ത് ജീവനക്കാര്‍ക്ക് കത്തെഴുതിയ അദേഹത്തിന്റെ വൈകാരിക നീക്കം വിജയം കണ്ടിരുന്നു. 

ബൈജൂസ് നേരത്തെ ശമ്പളിവതരണത്തിനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുമായി അവകാശ ഓഹരി വഴി കമ്പനി പണം സമാഹരിച്ചിരുന്നു. എന്നാല്‍ വിദേശ ഓഹരിയുടമകളുടെ പരാതിയെ തുടര്‍ന്ന് ഈ പണം മരവിപ്പിച്ചിരുന്നു. അടുത്ത ദിവസം നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഈ വിഷയത്തില്‍ വാദം കേള്‍ക്കുന്നുണ്ട്. അവകാശ ഓഹരി ഫണ്ട് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് ബൈജൂസ് അഭ്യര്‍ത്ഥിച്ചേക്കുമെന്നാണ് വിവരം.

കൊവിഡിനു ശേഷം നിരന്തരമായ പ്രശ്നങ്ങളിലാണ് ബൈജൂസ്. പ്രതാപകാലത്ത് ഏറ്റെടുത്ത പല കമ്പനികളും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാതിരുന്നതാണ് പ്രധാനമായും തിരിച്ചടിയായത്. വന്‍ തുകകള്‍ വായ്പയെടുത്തിരുന്നത് തിരിച്ചടയ്ക്കാതായതോടെ യു.എസ് വായ്പാദാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ നിക്ഷേപകരും ഇടഞ്ഞു.

മാര്‍ച്ച് മുതല്‍ ബൈജൂസ് ഇന്ത്യയിലെ ഓഫീസുകള്‍ പലതും ഒഴിയുകയാണ്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെലവുകള്‍ പരമാവധി കുറച്ച് പിടിച്ചു നില്‍ക്കാനാണ് കമ്പനി ശ്രമിക്കുന്നത്. പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ബൈജൂസിന്റെ ഇന്ത്യ സി.ഇ.ഒ അര്‍ജുന്‍ മോഹന്‍ അടുത്തിടെ രാജിവച്ചതും തിരിച്ചടിയായിരുന്നു.