പുരാതന റോമൻ സംസ്‌കാരത്തിൽ വീഞ്ഞ് സുപ്രധാന പങ്കു വഹിച്ചിരുന്നു. ഇക്കാര്യത്തിൽ സാധാരണക്കാരനെന്നോ, പണക്കാരനെന്നോ വ്യത്യാസമില്ല. റോമൻ വരേണ്യവർഗത്തിൻറെ വലിയ സമ്പത്തികസ്രോതസായിരുന്നു വൈൻ ഉത്പാദനവും വ്യാപാരവുമായി ബന്ധപ്പെട്ട മേഖലകൾ. മുന്തിരക്കൃഷിക്കും വൈൻ നിർമാണത്തിനുമായി വലിയ അളവിലുള്ള ഭൂമി വരേണ്യവർഗത്തിൻറെ കൈവശമുണ്ടായിരുന്നു. 

അത്തരമൊരു വൈൻ ഷോപ്പ് കണ്ടെത്തിയിരിക്കുന്നു പുരാവസ്തു ഗവേഷകർ. എവിടെയെന്നല്ലേ,  തെക്കൻ ഗ്രീസിലെ പുരാതന നഗരമായ സിസിയോൺ ആണ് കണ്ടെത്തലിനു സാക്ഷ്യം വഹിച്ചത്. വൈൻ ഷോപ്പിന് 1,600 വർഷം പഴക്കമുണ്ടെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു. പെട്ടെന്നുണ്ടായ പ്രകൃതി ദുരന്തത്തിലോ ആക്രമണത്തിലോ ആയിരിക്കാം മദ്യശാല തകർന്നതെന്നും അവർ പറയുന്നു.  മദ്യശാലയ്ക്കുള്ളിൽനിന്ന് മാർബിൾ മേശകളും പൊട്ടിയ മൺപാത്രങ്ങളും 60 വെങ്കല നാണയങ്ങളും ഗവേഷകർ കണ്ടെടുത്തു. 337 മുതൽ 361 വരെ നീണ്ടുനിന്ന കോൺസ്റ്റാൻറിറിയസ് രണ്ടാമൻറെ  ഭരണകാലത്താണു പല നാണയങ്ങളും നിർമിച്ചത്. നാണയങ്ങൾ മദ്യശാലയുടെ തറയിൽ ചിതറിക്കിടക്കുന്നരീതിയിലായിരുന്നു. ഒരു സെറാമിക് പാത്രത്തിലോ ഏതെങ്കിലും തരത്തിലുള്ള ബാഗിലോ സൂക്ഷിച്ചതായിരിക്കാം നാണയങ്ങൾ. പെട്ടെന്നുണ്ടായ ദുരന്തത്തിൽ അല്ലെങ്കിൽ മദ്യശാല നശിപ്പിക്കപ്പെട്ടപ്പോൾ പാത്രങ്ങൾ തറയിൽ വീഴുകയും നാണയങ്ങൾ ചിതറിപ്പോയതുമാകാം.

ഗവേഷകർ അഭിപ്രായപ്പെടുന്നതിനനുസരിച്ച് കടയിൽ വൈൻ മാത്രമല്ല, ഒലിവ് ഓയിൽ പോലുള്ള വിവിധ വസ്തുക്കളും വിൽപ്പനയക്കു വച്ചിരുന്നു. മുന്തിരിയും ഒലിവും പാകപ്പെടുത്തുന്നതിനുള്ള ഉപകരണങ്ങൾ ഉൾപ്പെടുന്ന ഒരു വലിയ കെട്ടിടസമുച്ചയത്തിൻറെ ഭാഗമായിരുന്നു ഇപ്പോൾ കണ്ടെത്താൻ കഴിഞ്ഞ സൈറ്റ്. നശിപ്പിക്കപ്പെട്ടതിനെത്തുടർന്ന് ഉടമകൾ ഉപേക്ഷിച്ചുപോയതായും ഗവേഷകർ കരുതുന്നു.